---
title: "ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ; കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101752/highcourt"
published_at: "2023-03-07T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406de2b133c7_images_(4).jpeg"
keywords: []
---

# ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ; കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

> **Lead Summary:** **കൊച്ചി**: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു.

## Article Content

**കൊച്ചി**: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു.

വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചു. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. സർക്കാരിനായി എജിയും കോടതിയിൽ ഹാജരായി. ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷൻ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വാദം കേട്ട എല്ലാ ജഡ്‌ജിമാരും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിനെ പിന്തുണക്കുന്ന സവിശേഷ സാഹചര്യം ഇന്ന് കോടതിയിൽ ഉണ്ടായി. ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കോടതി പറഞ്ഞു. തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. ഉത്തരാവാദിത്തപ്പെട്ടവരുടെ വിശദീകരണം ആദ്യം കേൾക്കട്ടെയെന്ന് പറഞ്ഞ കോടതി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101752/highcourt)