---
title: "സംസ്ഥാനത്ത് മൂന്നിലൊന്ന് ബാലപീഡനങ്ങളും വീട്ടിൽ"
english_title: "One-third of child abuse in thestate occurs at home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107372/one-third-of-child-abuse-in-thestate-occurs-at-home"
published_at: "2023-04-06T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e3e4a9d0a0_IMG-20230406-WA0011.jpg"
keywords: []
---

# സംസ്ഥാനത്ത് മൂന്നിലൊന്ന് ബാലപീഡനങ്ങളും വീട്ടിൽ

> **Lead Summary:** സംസ്ഥാനത്ത് കഴിഞ്ഞ വർഷം ലൈംഗിക അതിക്രമം നേരിട്ട കുട്ടികളിൽ മൂന്നിലൊന്നു പേർക്കും ദുരനുഭവമുണ്ടായത് വീടുകളിൽ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാർഷിക റിപ്പോർട്ട്. 3300 കേസുകളിൽ 1015 എണ്ണത്തിലും അതിക്രമം നടന്നത് കുട്ടികളുടെ സ്വന്തം വീട്ടിലാണ്. 35 കേസുകളിൽ സ്കൂളുകളും 19 കേസുകളിൽ വീതം ശിശുസംരക്ഷണ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും അതിക്രമത്തിന് ഇടമായി.

## Article Content

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ലൈംഗിക അതിക്രമം നേരിട്ട കുട്ടികളിൽ മൂന്നിലൊന്നു പേർക്കും ദുരനുഭവമുണ്ടായത് വീടുകളിൽ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാർഷിക റിപ്പോർട്ട്. 3300 കേസുകളിൽ 1015 എണ്ണത്തിലും അതിക്രമം നടന്നത് കുട്ടികളുടെ സ്വന്തം വീട്ടിലാണ്. 35 കേസുകളിൽ സ്കൂളുകളും 19 കേസുകളിൽ വീതം ശിശുസംരക്ഷണ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും അതിക്രമത്തിന് ഇടമായി.

ആകെ കേസുകളിൽ 829 കേസുകളിലാണ് ബന്ധുക്കൾ പ്രതിസ്ഥാനത്തുള്ളത്. സ്കൂളുകൾ, ട്യൂഷൻ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയിലെ 71 അധ്യാപകരും പ്രതിസ്ഥാനത്തുണ്ട്. പ്രതികളായ ബന്ധുക്കളിൽ 394 പേർ ഏറ്റവുമടുത്ത ബന്ധുക്കൾ (അച്ഛൻ, അമ്മ, സഹോദരൻ, മുത്തച്ഛൻ, രണ്ടാനച്ഛൻ, അർധസഹോദരൻ) എന്ന വിഭാഗത്തിൽപെടുന്നവരാണ്. 565 കേസുകളിൽ കുട്ടിയുടെ അയൽവാസികളാണ് പ്രതികൾ. 578 കേസുകളിൽ ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞവരാണ് പ്രതികൾ. മുൻവർഷത്തെ റിപ്പോർട്ടിലും സമാനമാണ് സ്ഥിതി. കുട്ടികൾക്ക് തിരിച്ചറിയാവുന്നവർ, കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർ, കമിതാക്കൾ, തിരിച്ചറിയാൻ കഴിയാത്തവർ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പീഡനം നേരിടേണ്ടി വന്ന കുട്ടിയും പ്രതിയും തമ്മിലുള്ള ബന്ധം രേഖപ്പെടുത്തുന്നത്. 15–18, 10–14 പ്രായത്തിലുള്ള കുട്ടികളാണ് പീഡനം നേരിട്ടവരിൽ അധികവും. കുറ്റവാളികളിൽ 92 ശതമാനം പുരുഷന്മാരും 4 ശതമാനം സ്ത്രീകളുമാണ്. 4 ശതമാനം പേരുടെ വിവരങ്ങൾ പൊലീസ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നടപ്പാകാതെ നിർദേശങ്ങൾ ബന്ധുക്കൾ തന്നെ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ കൂടുകയും വീടുകൾ തന്നെ അതിക്രമത്തിനുള്ള ഇടമായി മാറുകയും ചെയ്യുമ്പോഴും ഷഫീഖ് കമ്മിറ്റി റിപ്പോർട്ടിലെ ‘വൾനറബിലിറ്റി മാപ്പിങ്’ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. പീഡനം നേരിടാൻ സാധ്യതയുള്ള കുട്ടികളെ നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നായിരുന്നു നിർദേശം. അവധിക്കാലത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107372/one-third-of-child-abuse-in-thestate-occurs-at-home)