---
title: "ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ"
english_title: "KIFA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125459/kifa"
published_at: "2023-06-27T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649abc1d249fb_IMG-20230627-WA0016.jpg"
keywords: []
---

# ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ

> **Lead Summary:**  കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിൻ്റെ അനാസ്ഥ വെളിപ്പെട്ടതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

 കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിൻ്റെ അനാസ്ഥ വെളിപ്പെട്ടതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ എല്ലാം ശരിയാക്കിയെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും 2022 ജൂൺ 3 ലെ ഇടക്കാല വിധിക്കും, 2023 ഏപ്രിൽ 26 ലെ അന്തിമ വിധിക്കും ശേഷം കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായി ഇവർ പറഞ്ഞു.

സുപ്രീം കോടതിയും, കേന്ദ്ര സർക്കാരും ആണ് എല്ലാം തീരുമാനിക്കേണ്ടത് എന്ന പതിവ് പല്ലവി ആവർത്തിച്ചുകൊണ്ടിരുന്ന കേരള സർക്കാർ, വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ഇ.എസ്.ഇസഡ്‌ പരിധിയിൽ വരുന്ന നിർമ്മിതിയുടെ കണക്കെടുക്കാൻ പലതവണ മാപ്പ് പ്രസിദ്ധീകരിക്കുകയും കവലകളിൽ കുടിൽകെട്ടിവരെ സാധാരണക്കാരിൽ നിന്നും രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതൊക്കെ പരിഗണിച്ച് ബഫർ സോൺ പരിധിയിൽ വരുന്ന ജനവാസമേഖലകൾ ഒഴിവാക്കുന്നതിനായുള്ള പുതിയ പ്രൊപ്പോസലുകൾ ഒന്നും ഇതുവരെയും കേന്ദ്രത്തിന് കൊടുത്തിട്ടില്ലന്നാണ് കിഫ കൊടുത്ത വിവരാവകാശ അപേക്ഷക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇ എഫ് എൽ വിഷയത്തിൽ എല്ലാം കേന്ദ്രത്തിന്റെ കൈയ്യിലാണന്നും, അവർ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്തു എന്നും പറഞ്ഞ് സംസ്ഥാന സർക്കാരിന് കൈ കഴുകാനുള്ള അവസരം 2023 ഏപ്രിൽ 26 ന് വന്ന സുപ്രീം കോടതി വിധിയോടെ ഇല്ലാതായി.

ഏപ്രിൽ 26 ലെ വിധിയിൽ വളരെ വ്യക്തമായി പറയുന്നത്, ഒരുകിലോമീറ്റർ എന്ന രീതിയിലോ , അതല്ല ഇന്ത്യ മുഴുവൻ യൂണിഫോം ആയോ ഇക്കോ സെൻസിറ്റീവ് സോൺ അടിച്ചേൽപിക്കാൻ സാധ്യമല്ല.

ഓരോ സങ്കേതങ്ങൾക്കും, ദേശീയ ഉദ്യാനങ്ങൾക്കും സാഹചര്യങ്ങൾക്കനുസരിച്ച് അതാത് സംസ്ഥാന സർക്കാരുകൾക്ക്, അതാത് സങ്കേതങ്ങൾക്ക് എത്രവരെ ഇ എസ് സഡ് ആകാം എന്നും, അതല്ല മറ്റെന്തെങ്കിലും പ്രത്യേക സാഹചര്യങ്ങൾ ഉണ്ടങ്കിൽ അത് എന്തുകൊണ്ട് സാധ്യമല്ല എന്ന് കാര്യകാരണങ്ങൾ സഹിതം മന്ത്രാലയത്തെ ബോധിപ്പിച്ചാൽ അതിൽ ഇളവുകൾ നേടാം എന്നുമാണ്.

കൂടാതെ ഇ എസ് സഡ് സംബന്ധിച്ച തീരുമാനം സംസ്ഥാനസർക്കാരിന്റെ അധികാര പരിധിയിലാണ് വരുന്നതെന്നും, ആയത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്നും അർത്ഥശങ്കക്കിടയില്ലാതെ സുപ്രീം കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുമുണ്ട്.

എന്നിട്ടും പൂർണമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ പ്രോപ്പസലുകൾ സമർപ്പിക്കാത്തത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്നതാണ്.

ആയതുകൊണ്ട് ഈ വിഷയത്തിൽ താഴെ പറയുന്ന അടിയന്തിര നടപടികൾ കേരള സർക്കാർ ചെയ്യണമെന്ന് കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു. 2022 ജൂൺ 3 നു ശേഷം ബഫർ സോൺ അതിർത്തിയുമായി ബന്ധപ്പെട്ടു കേരള സർക്കാർ പുതുക്കിയ പ്രൊപോസലുകൾ കേന്ദ്രത്തിലേക്കു അയച്ചിട്ടുണ്ടെങ്കിൽ ആയതു പ്രസിദ്ധപ്പെടുത്തുകയും അവയുടെ കെ.എം.എൽ. ഫയലുകൾ ജനത്തിന് ലഭ്യമാക്കുകയും ചെയ്യുക.

2022 ജൂൺ 3 നു ശേഷം പുതിയ പ്രോപ്പസലുകൾ കേന്ദ്രത്തിലേക്കു അയച്ചിട്ടില്ലെങ്കിൽ നിലവിൽ ഓരോ സങ്കേതത്തിനും അയച്ചിരിക്കുന്ന മാപ്പുകളും അതിർത്തി രേഖകളും പുറത്തു വിടുകയും ആയവയുടെ കെ.എം.എൽ. ഫയൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും പ്രസ്തുത മാപ്പുകൾ പ്രകാരം ബഫർ സോൺ അതിർത്തികൾ ഗ്രൗണ്ടിൽ മാർക്ക്‌ ചെയ്ത് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യുക, ബഫർ സോൺ അതിർത്തികൾ ഗ്രൗണ്ടിൽ മാർക്ക്‌ ചെയ്തു ജനങ്ങൾക്ക്‌ അത് പരിശോധിക്കുവാൻ അവസരം നൽകി.

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപെടുത്തിയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രം ബഫർ സോണുകളുടെ അന്തിമ വിഞാപനം ഇറക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു.

കിഫ പി. ആർ. ഒ പോൾ മാത്യു, കിഫ വയനാട് പ്രസിഡൻ്റ് എം. കെ കരുണാകരൻ, ബത്തേരി എ .എൽ. സി. പ്രസിഡൻറ് ഷിജു മത്തായി, കൽപ്പറ്റ എ എൽ സി പ്രസിഡന്റ് സണ്ണി കടവൻ , മാനന്തവാടി എൽ സി പ്രസിഡണ്ട് മനു ജോർജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125459/kifa)