കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വത്തിലെ ജീവനക്കാർക്ക് ചികിത്സാ സഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ മലബാർ ദേവസ്വം ബോർഡിൽ നിന്ന് യഥാസമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ആനുകൂല്യങ്ങൾക്കായുള്ള അഭ്യർത്ഥനകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീളുമ്പോൾ ദുരിതത്തിലാവുകയാണ് ജീവനക്കാർ.
കഴിഞ്ഞ ദിവസം മണത്തണയിൽ നിര്യാതനായ ദേവസ്വം പാരമ്പര്യ ജീവനക്കാരനും കുണ്ടേൻ ക്ഷേത്രത്തിലെ വാദ്യ കഴകക്കാരനുമായ ശങ്കരമാരാർ മലബാർ ദേവസ്വം ബോർഡിൽ നിന്ന് ചികിത്സാ ആനുകൂല്യത്തിന് അഭ്യർത്ഥിച്ചിരുന്നു . രോഗം മൂർച്ഛിച്ചു യഥാസമയം പണം ലഭിക്കാതെ ഇദ്ദേഹം പ്രയാസത്തിലായിരുന്നു. ചികിത്സാ ആനുകൂല്യം ലഭിക്കാത്തതിൽ കൊട്ടിയൂർ ദേവസ്വം അധികൃതർക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
എന്നാൽ മലബാർ ദേവസ്വം ബോർഡ് അധികൃതർ ഇക്കാര്യങ്ങളിൽ തീരുമാനം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. കഴിഞ്ഞ ഉത്സവ കാലത്ത് അപകടത്തിൽ പരിക്ക് പറ്റിയ മറ്റൊരു ജീവനക്കാരനും ചികിത്സ ആനുകൂല്യത്തിന് അഭ്യർത്ഥിച്ചിരുന്നു. രണ്ടുപേരുടെയും ആനുകൂല്യത്തിന് ഒരുമിച്ചാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ് തീരുമാനമെടുക്കുകയും മലബാർ ദേവസ്വം ബോർഡിൽ സമർപ്പിക്കുകയും ചെയ്തത്.
എന്നാൽ മലബാർ ദേവസ്വം അധികൃതരിൽ ഒരാളുടെ ബന്ധു കൂടിയായ ഒരു ജീവനക്കാരന്റെ ആനുകൂല്യം നല്കാൻ തീരുമാനിച്ച ബോർഡ് ശങ്കരമാരാരുടെ കാര്യത്തിൽ തീരുമാനം എടുത്തില്ല. ചികിത്സാ ആനുകൂല്യം സംബന്ധിച്ച കാര്യങ്ങളിൽ വിവേചനപരമായ തീരുമാനം മലബാർ ദേവസ്വം ബോർഡ് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം.
ശങ്കരമാരാരുടെ കാര്യത്തിൽ കൊട്ടിയൂർ ട്രസ്റ്റി ബോർഡ് നിരന്തരം അഭ്യർത്ഥിച്ചിട്ടും അധികൃതർ തീരുമാനം എടുത്തില്ലെന്നാണ് സൂചന. കൂടാതെ ദേവസ്വം സ്ഥിര ജീവനക്കാർക്ക് ലഭ്യമാകുന്ന ഒൻപത് ശതമാനം പലിശയിലുള്ള ലോണുകൾ പോലും അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് വർഷത്തോളമായുള്ള വായ്പാ അപേക്ഷകളിൽ മലബാർ ദേവസ്വം ബോർഡ് തീരുമാനം എടുത്തിട്ടില്ലെന്നും കൊട്ടിയൂർ ട്രസ്റ്റി ബോർഡുമായി ബന്ധപ്പെട്ടവർ പറയുന്നു
Kottiyoor Devaswom employees accused of neglect by Malabar Devaswom Board