---
title: "#mtvasudevannair | എം ടി വാസുദേവൻ നായർ എന്ന അക്ഷരപുണ്യത്തിന്, നിളയുടെ കഥാകാരന് നവതി ആശംസകൾ.!"
english_title: "#mtvaasudevannair #90yearsold #malayalamnovelist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130471/mtvaasudevannair-90yearsold-malayalamnovelist"
published_at: "2023-07-15T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2339aab640_images.jpeg"
keywords: []
---

# #mtvasudevannair | എം ടി വാസുദേവൻ നായർ എന്ന അക്ഷരപുണ്യത്തിന്, നിളയുടെ കഥാകാരന് നവതി ആശംസകൾ.!

> **Lead Summary:** മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായരെ ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാൽ പാരാവാരത്തോളം പറയാനുണ്ടാകും.

## Article Content

മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായരെ ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാൽ പാരാവാരത്തോളം പറയാനുണ്ടാകും.

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയാണ്. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലിക അവിരാമം ചലിക്കുകയാണ്.

1933 ജൂലൈ 15ന് (1108 കര്‍ക്കിടകം 25 ഉത്രട്ടാതി) കൂടല്ലൂരിലാണ് എം ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്.

പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി.

‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ടാ’ണ് (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ തന്നെ.

വിമല, സേതു, സുമിത്ര, ഗ്ലോറി , തങ്കമണി, സുധാകരൻ, ജാനമ്മ, അനിയൻ, ഭാഗി തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങൾ.നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം ടിയുണ്ടായിരുന്നു.

വള്ളുവനാടൻ ഭാഷയുടെ കഥാകാരൻ കൂടിയാണ് അദ്ദേഹം. സാഹിത്യത്തിലും സിനിമയിലും അതിനെ അനശ്വരമായി പ്രതിഷ്ഠിച്ചത് എം ടിയാണ്. കൂടല്ലൂരും കണ്ണാന്തളിപ്പൂക്കളും നിളയും വള്ളുവനാട്ടിലെ മനുഷ്യരും എം ടിയുടെ കഥകളിലൂടെ മലയാളികൾക്കാകെ പരിചിതമായി.

എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളിക്ക് എം ടി വാസുദേവൻ നായർ. ആ തൂലികയിൽ നിന്നിറങ്ങി മലയാളിമനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങൾ, അവരുടെ വികാരവിക്ഷോഭങ്ങൾ‌, വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന അവരുടെ ജീവിതം. എം ടി മലയാളത്തിന്റെ പുണ്യമാണ്. ആ അക്ഷരപുണ്യത്തിന്, നിളയുടെ കഥാകാരന് നവതി ആശംസകൾ.....!

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130471/mtvaasudevannair-90yearsold-malayalamnovelist)