ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനസാധ്യതയുടെ പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ. അതേസമയം, ഒമിക്രോണ്‍ ഭീതിയില്‍ രാജ്യങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഓസ്ട്രേലിയയിലും ഇസ്രായേലിലും യുകെയിലും രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞയാഴ്ചത്തെക്കാള്‍ 263 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. യുകെയിലും ഓസ്ട്രേലിയയിലും രണ്ടുപേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും രാജ്യാന്തര യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. രോഗ വ്യാപനം, വാക്സീന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്നും വാക്സീന്‍ വിതരണത്തെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നാളെ ദുരന്ത നിവാരണ അതോരിട്ടി യോഗം വിളിച്ചിട്ടുണ്ട്.
Union Home Ministry to update covid guidelines