---
title: "ഏഷ്യാ കപ്പ്: ആവേശം മഴ മുടക്കി; ഇന്ത്യ-പാക് പോരാട്ടം ഉപേക്ഷിച്ചു"
english_title: "Cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/143391/cricket"
published_at: "2023-09-03T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3d377bb9dc_Screenshot_20230903-055647_Facebook.jpg"
keywords: []
---

# ഏഷ്യാ കപ്പ്: ആവേശം മഴ മുടക്കി; ഇന്ത്യ-പാക് പോരാട്ടം ഉപേക്ഷിച്ചു

> **Lead Summary:** **പല്ലെക്കെല്ലെ**: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

## Article Content

**പല്ലെക്കെല്ലെ**: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും പാക് ഇന്നിംഗ്സ് തുടങ്ങുന്നതിന് മുന്നോടിയായി മഴ എത്തി. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിംഗ്സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായിരുന്നു. ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ പെയ്ത മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാന്‍ വൈകിയിരുന്നു.

പിന്നീട് മഴ നിലച്ചപ്പോള്‍ 20 ഓവര്‍ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂര്‍ണണമായും ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തിരുന്നു.

66 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ കിഷനും(81 പന്തില്‍ 82) 239 റണ്‍സില്‍ ഹാര്‍ദ്ദിക്കും(90 പന്തില്‍ 87) മടങ്ങിയതോടെ ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കാതെ പുറത്തായി. രോഹിത് ശര്‍മ(11), ശുഭ്മാന്‍ ഗില്‍(10), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/143391/cricket)