രാജ്യത്ത് 50 ശതമാനത്തിലധികം ആളുകൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തെന്ന് ആരോഗ്യ മന്ത്രാലയം. സമൂഹമാധ്യമമായ ‘കൂ’വിലൂടെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ആകെ രാജ്യത്ത് എടുത്തത് 127.61 കോടി ഡോസ് വാക്സിനാണ്. ജനസംഖ്യയുടെ 84.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാണ്.
അതേസമയം, പുതുച്ചേരിയിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ഭരണകൂടം അറിയിച്ചു.
1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. പലയിടത്തും ജനങ്ങൾ വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വാക്സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്കോട്ട് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് രാജ്യത്ത് വാക്സിൻ നിർബന്ധമാക്കി ഉത്തരവിറക്കുന്നത്. വാക്സിനേഷൻ നൽകുന്നതിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുതുച്ചേരിയിലെ അഡ്മിനിസ്ട്രേഷൻ നേരത്തെ ശക്തമാക്കിയിരുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു.സുപ്രിംകോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങൾ കൊവിഡ് കണക്കിൽ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയർന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 2426 മരണം ബിഹാറിലും ,263 കേരളത്തിലും റിപ്പോർട്ട് ചെയ്തു.
ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണ ഫലം ഉടൻ ലഭിക്കും. ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമിക്രോൺ കേസ് മുംബൈയിൽ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കായിരുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
India Adult Population Vaccinated