മാനന്തവാടി: മാനന്തവാടി ടൗണിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിക്കുന്ന കാട്ടായെ, മുൻപ് കർണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ വിട്ടതാണെന്ന് കണ്ടെത്തി. കർണാടകയിലെ ഹസനിൽ സഹാറ എസ്റ്റേറ്റിൽ നിന്നും രണ്ട് ആഴ്ച മുമ്പാണ് ഈ ആനയെ പിടികൂടിയിരുന്നത്. കർണാടകയിലെ കാപ്പി തോട്ടങ്ങളിൽ ശല്യം വർധിച്ചതിനെ തുടർന്നാണ് ആനയെ അന്ന് വനം വകുപ്പ് പിടികൂടിയത്. തുടർന്ന് 'തണ്ണീർ' എന്ന പേര് നൽകി റേഡിയോ കോളർ ഘടിപ്പിച്ച് അന്ന് തന്നെ കർണാടകയിലെ മൂലഹള്ള വനത്തിൽ തുറന്ന് വിട്ടു.
ഈ ആനയുടെ നിരീക്ഷണ ചുമതല മൈസൂർ വനം വകുപ്പിനായിരുന്നു. ആനയെ തുറന്നുവിട്ട വനമേഖലയിൽ നിന്നും 200 കിലോമീറ്റർ ദൂരത്തിലാണ് മാനന്തവാടി. വെള്ളിയാഴ്ച രാവിലെ മുതൽ മാനന്തവാടി ടൗണിൽ ഇറങ്ങിയ ആന പ്രദേശത്ത് ഭീതി സൃഷ്ട്ടിക്കുകയായിരുന്നു. ഇവിടെ വ്യാപക കൃഷിനാശവും വരുത്തിയിട്ടുണ്ട്. കാട്ടാനയെ തളയ്ക്കാൻ കുങ്കി ആനകളെ മാനന്തവാടിയിൽ എത്തിച്ചിട്ടുണ്ട്. വിക്രം, സൂര്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് കുങ്കി ആനകളെയാണ് എത്തിച്ചിട്ടുള്ളത്. മാനന്തവാടി ടൗണിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്
an elephant reached Mananthavadi