കണ്ണൂർ: ഇരിട്ടിയിലെ ഏറെ വിവാദം സൃഷ്ട്ടിച്ച എം ഡി എം എ കടത്ത് കേസിലെ പ്രതികൾക്ക് 12 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചു. മാരക മയക്ക് മരുന്നായ എംഡിഎംഎ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ ഇരിട്ടി കൂട്ടുപുഴയിൽ വച്ചായിരുന്നു ജസീർ , സജീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പോലീസ് ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളോടുകൂടി ഒരുമിച്ച് നടത്തിയ വാഹന പരിശോധനയിലായിരുന്നു 300 ഗ്രാം എംഡിഎംഎ പ്രതികളുടെ കൈവശം കണ്ടെത്തിയത്. ഇരിട്ടിയിൽ ഏറെ വിവാദം സൃഷ്ട്ടിച്ച കേസ് ആയിരുന്നു ഇത്.
പോലീസ് മഹസർ തയ്യാറാകുമ്പോൾ സാക്ഷികളായത് ഒരു ജനപ്രതിനിധിയും മറ്റൊരു മുൻ ജനപ്രതിനിധിയും ആയിരുന്നു. ഒരു വർഷത്തിലധികം ജാമ്യം കിട്ടാതെ റിമാൻഡിൽ കഴിഞ്ഞ പ്രതികൾക്ക് അനുകൂലമായി സാക്ഷികളായിരുന്ന ജനപ്രതിനിധികൾ മൊഴി മാറ്റിയതായിരുന്നു അന്നത്തെ വിവാദങ്ങൾക്ക് കാരണമായത്. സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ചു എന്നായിരുന്നു അന്നത്തെ ആരോപണം. കണ്ണൂർ റൂറൽ ജില്ലയിലെ ഏറ്റവും കൂടിയ അളവിൽ എംഡിഎംഎ പിടികൂടിയ കേസായിരുന്നു ഇത്. ഇരിട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോയിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ആദ്യ നാളുമുതൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. ഏതായാലും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചപ്പോൾ ഏറെ സന്തോഷിക്കുന്നതും ഇരിട്ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ്.
Iritty police