---
title: "നിയമപരമായി യോഗ്യതയില്ലാത്തവര്‍; വിവരാവകാശ കമ്മീഷണര്‍ പട്ടിക തള്ളിയതിന് കാരണം വ്യക്തമാക്കി ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187081/governor"
published_at: "2024-02-24T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da0af9d75d5_n58610385417087883377474885be7941abd8bf5ae8c9527fba932050e753ba2aff0f0e9749ddb39b4e7f27.jpg"
keywords: []
---

# നിയമപരമായി യോഗ്യതയില്ലാത്തവര്‍; വിവരാവകാശ കമ്മീഷണര്‍ പട്ടിക തള്ളിയതിന് കാരണം വ്യക്തമാക്കി ഗവര്‍ണര്‍

> **Lead Summary:** **തിരുവനന്തപുരം: **വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കുളളവരുടെ സര്‍ക്കാര്‍ പട്ടിക തിരിച്ചയച്ചത് നിയമപരമായി യോഗ്യത ഇല്ലാത്തവരായതിനാലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ ഈ പട്ടികയിലുണ്ട്. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

## Article Content

**തിരുവനന്തപുരം: **വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കുളളവരുടെ സര്‍ക്കാര്‍ പട്ടിക തിരിച്ചയച്ചത് നിയമപരമായി യോഗ്യത ഇല്ലാത്തവരായതിനാലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ വരെ ഈ പട്ടികയിലുണ്ട്. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കോടതി നിര്‍ദേശം അനുസരിച്ചാണ് നാല് സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിങ് നടത്തിയത്. തുടര്‍ നടപടികള്‍ക്ക് സമയമെടുക്കും. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ട സമയമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നാലു വിസിമാര്‍ക്ക് അവരുടെ ഭാഗം പറയാന്‍ രാജ്ഭവനില്‍ ഹിയറിംഗ് വെച്ചിരുന്നു. അതിന് കാത്ത് നില്‍ക്കാതെ ഓപ്പണ്‍ സര്‍വ്വകലാശാല വിസി മുബാറക് പാഷ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ഡിജിറ്റല്‍ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് വന്നത്. സംസ്‌കൃത വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തു. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവര്‍ണ്ണറുടെയും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍മാരും ഹിയറിങ്ങില്‍ ഉണ്ടായിരുന്നു. യുജിസി റഗുലേഷന്‍ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങില്‍ എടുത്ത നിലപാട്.

കെടിയു വിസി ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവര്‍ണ്ണര്‍ മറ്റ് 11 വിസിമാര്‍ക്കെതിരെ നടപടി തുടങ്ങിയത്. ഇതില്‍ നിലവില്‍ ബാക്കിയുള്ള നാലുപേര്‍ക്കെതിരെയാണ് രാജ്ഭവന്‍ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187081/governor)