ഇരിട്ടി: ജലജീവൻ മിഷന്റെ ഭാഗമായി പേരട്ട ടൗണിലെ കുത്തിപൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ഗതാഗതം തടസപ്പെടുത്തി പ്രത്യക്ഷ സമര പരിപാടിയിലേക്ക് നീങ്ങുമെന്ന് വ്യപാരികൾ മുന്നറിയിപ്പ് നൽകി. പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൻറെ ഇരുവശവും കുത്തിപ്പൊളിച്ചിട്ടിട്ട് ദിവസങ്ങളായി. ഇത് നേരെയാക്കാത്തത് കാരണം ടൗണിൽ പൊടി നിറഞ്ഞതോടെയാണ് വ്യാപാരികൾ മുന്നറിയിപ്പുമായി എത്തിയത്.
ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ പൊടി നിറഞ്ഞതോടെ സാധങ്ങൾ പലതും നശിച്ചു പോകുന്നതായി വ്യാപാരികൾ പറയുന്നു . റോഡിന്റെ ഇരുവശങ്ങളിലും വലിയ കുഴികൾ രൂപപെട്ടതോടെ അപകടങ്ങളും നിത്യ സംഭവമായിരിക്കുന്നതായി വ്യാപാരികൾ പറയുന്നു.
വലിയ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ ജനങ്ങൾക്ക് വഴിനടക്കാൻ പോലും കഴിയുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. റോഡിൽ രൂപപ്പെട്ട കുഴികളിൽ ജി.എസ്.പി നിറക്കാതെ കരാറുകാരൻ ദാർഷ്ട്യം കാണിക്കുന്നതായും ടൗണിലെ പൊടി പടലത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിങ്കളാഴ്ച്ച മുതൽ വാഹനങ്ങൾ തടഞ്ഞ് പ്രതിക്ഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനമെന്നും പറഞ്ഞു.
Traders are in a frenzy