---
title: "ഒമൈക്രോണ്‍;ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്"
english_title: "Omicron , chance to 3rd wave in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19223/omicron-chance-to-3rd-wave-in-kerala"
published_at: "2022-01-05T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5122a85c57_images - 2022-01-05T090536.332.jpeg"
keywords: []
---

# ഒമൈക്രോണ്‍;ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.

## Article Content

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.

ഒമൈക്രോണ്‍ വ്യാപനത്തെ മൂന്നാംതരംഗമായിത്തന്നെ കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. ഒമൈക്രോണ്‍ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.

25 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കോവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത്. 3600ലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുവത്സരാഘോഷവും അവധിദിനങ്ങളും കഴിഞ്ഞതോടെ വ്യാപനം ഒരാഴ്ച്ചക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഉയരും.

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19223/omicron-chance-to-3rd-wave-in-kerala)