കണ്ണൂർ: കുടുംബശ്രീ ഫെസിലിറ്റേഷൻ സെൻററുകളെ കെട്ടിട നിർമ്മാണാനുമതിക്ക് വേണ്ടിയുള്ള പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ നാളെ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്ററുകൾ നിർത്തലാക്കുക, ലൈസൻസികളുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തുക, സിവിൽ എഞ്ചിനീയറിംഗ് പ്രൊഫഷന്റെ മാന്യത തകർക്കാതിരിക്കുക, രണ്ട് തരം ലൈസൻസികളെ സൃഷ്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നാളെ ജില്ലാ കേന്ദ്രങ്ങളിലെ നഗരസഭകളിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നതെന്ന് ലെൻസ് ഫെഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ അംഗീകാരമുള്ളലൈസൻസ്ഡ് എഞ്ചിന്റേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷനിൽ (ലെൻസ് ഫെഡ്) അംഗങ്ങളായവരെ പട്ടിണിയിലേക്ക് നയിക്കാനുള്ളതാണ് പ്ലാൻ വരക്കൽ കുടുംബശ്രീ യൂണിറ്റുകളെ ഏൽപ്പിക്കാനുള്ള തീരുമാനം. സർക്കാറിന്റെ പുതിയ തീരുമാനം ലൈസൻസ്ഡ് എഞ്ചിനീയർമാരുടെ തൊഴിൽ നഷ്ടമാക്കും. ഇക്കാര്യങ്ങളെല്ലാം തന്നെ പല തവണ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നുവെങ്കിലും അനുകൂലമായ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നത്.
ആദ്യ പടിയായി മാർച്ച് 18ന് 14ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളെ പങ്കെടുപ്പിച്ച് സെക്രട്ടറിയറ്റ് മാർച്ചും ധർണ്ണയും നടത്തിയിരുന്നു. എന്നിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് നാളത്തെ സമരമെന്നും ജില്ല പ്രസിഡണ്ട് കെ.പി. പ്രസീജ് കുമാർ പറഞ്ഞു. സമരം സജീവ് ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജോ: സിക്രട്ടറി എ.സി. മധുസൂദനൻ, പോള ചന്ദ്രൻ, കെ. പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.
Lens Fed's survival struggle tomorrow