കൊവിഡ് തീവ്ര വ്യാപനം വലിയ അപകടഘട്ടത്തിലേക്ക് നീങ്ങുമെന്ന് കണ്ട് ആരോഗ്യ സംവിധാനങ്ങളും ജനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജില്ലയിലെ കൊവിഡ് സ്ഥിതിവിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്തലം മുതലുള്ള ജാഗ്രത സമിതികളെ പുനരുജ്ജീവിപ്പിച്ച് ജനകീയ ഇടപെടൽ വീണ്ടും സജീവമാക്കണം. സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ജില്ലയിലും രോഗവ്യാപനം തീവ്രമാണ്. കേസുകൾ 20,000 വരെ എത്തിയേക്കാമെന്ന നിഗമനത്തിൽ ആവശ്യമായ സജ്ജീകരണങ്ങളും പ്ലാനും ഉണ്ടാക്കണം. ഇതോടൊപ്പം രോഗവ്യാപനത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണവും നൽകേണ്ടതുണ്ട്. രോഗവ്യാപിച്ചാലും വലിയ പ്രശ്‌നമില്ല എന്ന മനോഭാവം പലർക്കുമുണ്ട്. രോഗമുണ്ടാകുന്ന വരിൽ കൂടുതൽ പേർക്കും വലിയ ഗുരുതരാവസ്ഥ ഇല്ല. എന്നാൽ അതുകൊണ്ട് ഇത് ഗൗരവമല്ല എന്ന ചിന്ത പാടില്ല. ഇപ്പോഴും രോഗം കാരണം മരണം ഉണ്ടാകുന്നത് മനസ്സിലാക്കണം. രോഗബാധിതരിൽ ചികിത്സ ആവശ്യമായ വർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയണം. അതിനാൽ ചികിത്സക്കും പരിശോധനക്കു മുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും കൂടുതലായി സജ്ജമാക്കി വെക്കണം. കൊവിഡ് പരിശോധനക്ക് മലയോര മേഖലയിലടക്കം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. ഡോക്ടർമാർ, നഴ്‌സുമാർ ,മറ്റ് ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ ആവശ്യമായ കാര്യങ്ങൾക്കും മന്ത്രി നിർദേശം നൽകി. കൊ വിഡ് വ്യാപനം കണക്കിലെടുത്ത് ആവശ്യമാകുന്ന ഘട്ടത്തിൽ കൂടുതൽ ജീവനക്കാരെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള പ്ലാനും തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. എഫ് എൽടിസി, സി എൽടിസി കൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പും വേണം.
ഇക്കാര്യങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങളും പ്ലാനും തയ്യാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജറെയും മന്ത്രി ചുമതലപ്പെടുത്തി.
വിവിധ ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തണമെന്ന് എം എൽ എ മാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കൊവിഡ് ബ്രിഗേഡിനെ വീണ്ടും നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിലുണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, കെ കെ ശൈലജ ടീച്ചർ, കെ പി മോഹനൻ. അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Covid spreading