കേളകം: കർഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച് മലയോരമേഖലയിൽ മാവുകൾ നിറയെ പൂത്തു. 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ...' എന്ന സിനിമാസംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാവുകൾ പൂത്തുനിൽക്കുന്നത്. മലയോരകർഷകരുടെ വരുമാനത്തിൽ പ്രധാനമായ മാവുകളും കശുമാവുകളും പൂക്കാത്തതിലും പ്ലാവുകളിൽ ചക്കപിടിക്കാത്തതിലും കർഷകർ നിരാശയിലായിരുന്നു.
മഴ നീണ്ടുനിന്നതും മഞ്ഞ് വളരെ വൈകിയതുമാണ് മാവുകൾ പൂക്കാത്തതിന് കാരണം. എന്നാൽ, വളരെ വൈകി മഞ്ഞ് തുടങ്ങിയതോടെ മാവുകൾ നിറയെ പൂക്കാൻ തുടങ്ങി.ഏറെ മാവുകളുള്ള മലയോരത്തെ ഭൂരിഭാഗം മാവുകളും പൂത്തു. . ചക്കയും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ കുറേ വർഷങ്ങളായി മാവുകൾ ഇത്രയധികം പൂത്ത സമയം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പാതയോരങ്ങളിലെ മുത്തശ്ശിമാവുകളും, കാട്ടുമാവുകളും ഫലം വിതക്കുന്നതും കാത്തിരിപ്പിലാണ് കുട്ടി പട്ടാളങ്ങളും.കാലാവസ്ഥ വ്യതിയാനം മൂലം മലയോരമേഖലയിൽ കാർഷികവിളകളുടെ പൂക്കലും ഫലമുണ്ടാകലും താളംതെറ്റിയിട്ടുണ്ട്. എന്നാലും ഇതിനെ മറികടക്കുന്ന പൂക്കൂടകളാണ് മാവുകളിൽ കാണാനാവുന്നത് .ഒപ്പം പ്രതീക്ഷയുടെ പൂക്കാലവും.
Mampoo spring on the hillside