---
title: "അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തി; ദൗത്യം തുടരുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കാർവാർ എം.എൽ.എ"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223528/banglore"
published_at: "2024-07-28T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a63def017c4_Screenshot_20240724-094047_Chrome.jpg"
keywords: []
---

# അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തി; ദൗത്യം തുടരുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കാർവാർ എം.എൽ.എ

> **Lead Summary:**  **ഷിരൂർ** : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിർത്തിവെക്കാനാണ് കർണാടക സർക്കാറിന്റെ തീരുമാനം.

## Article Content

 **ഷിരൂർ** : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിർത്തിവെക്കാനാണ് കർണാടക സർക്കാറിന്റെ തീരുമാനം.

കാലവാസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണ് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.

ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരുമെന്നും കർണാടക മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ കൂട്ടിച്ചേർത്തു. നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വർ മാൽപെയോട് നന്ദി പറയുന്നു. ജീവൻ പണയംവെച്ചാണ് അവർ നദിയിൽ ഇറങ്ങിയത്.

മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവർ അറിയിച്ചു. പ്രതീക്ഷയായിരുന്ന മുങ്ങൽ വിദ്ഗധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും ദൗത്യം അവസാനിപ്പിക്കാൻ ഇന്ന് തീരുമാനിച്ചതോടെയാണ് തിരച്ചിൽ പ്രതിസന്ധിയിലായത്. ദൗത്യം അതീവ ദുഷ്കരമെന്ന് ഈശ്വർ മാൽപെ പറഞ്ഞത്. പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്‌. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223528/banglore)