---
title: "ഷാരോണ്‍ കേസില്‍ വിധി നാളെ"
english_title: "Sharonmurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/263749/sharonmurder"
published_at: "2025-01-16T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788a3258778d_download_(100).jpeg"
keywords: []
---

# ഷാരോണ്‍ കേസില്‍ വിധി നാളെ

> **Lead Summary:** **തിരുവനന്തപുരം** : പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

## Article Content

**തിരുവനന്തപുരം** : പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി നല്‍കിയതെന്നാണ് കേസ്.

ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോള്‍ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലർത്തി കൊടുത്തത്.

2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച്‌ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല.

പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻനായരെയും പ്രതി ചേർത്തു. കസ്റ്റഡിയില്‍ വച്ച്‌ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു.

ഒരു വർഷം ജയിലില്‍ കിടന്ന ശേഷമാണ് ഗ്രീഷ്മക്ക് ജാമ്യത്തില്‍ ഇറങ്ങിയത്. 2023 ജനുവരി 25ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേരളത്തില്‍ വിചാരണ നടത്താൻ കഴിയില്ലെന്ന് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/263749/sharonmurder)