ഇരിട്ടി : എൻ ഡി പി എസ് സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് പരിശോധനക്ക് ഇടയിൽ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ യുവാക്കളുടെ പരാക്രമം .എടൂർ പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടുപരെ ചോദ്യം ചെയ്തപ്പോഴാണ് സീനിയർ സിവിൽ പോലീസ് ഓഫിസർ സോജി അഗസ്റ്റിൻ , എസ് ഒ ജി വി.എൽ. സെബാസ്റ്റ്യൻ എന്നിവർക്ക് നേരെയാണ് കയ്യേറ്റം നടന്നത് .
പോലീസിനെ തടഞ്ഞുവെച്ച് ചീത്തവിളിക്കുകയും , കയ്യേറ്റം ചെയുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കോളിക്കടവ് സ്വദേശികളായ ഷാജൻ (37) , സുബിത്ത് (35) എന്നിവർക്ക് എതിരെ ആറളം പോലീസ് കേസെടുത്തു . ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം . സംശയകരമായ സഹചര്യത്തിൽ കണ്ട ഇരുവരെയും മഫ്തിയിൽ എത്തിയ പോലീസ് ഐ ഡി കാർഡ് കാണിച്ച ശേഷം രാത്രി വൈകി അവിടെ എന്തിനാണ് ഇരിക്കുന്നത് എന്ന് തിരക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത് .
തുടർന്ന് പൊലീസിന് നേരെ കയ്യേറ്റം നടത്തിയ ഇരുവരും ബൈക്കുമായി സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു . ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് . തുടർന്ന് പോലീസ് ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഷാജനെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത് . കൂട്ടുപ്രതി സുബിത്ത് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു . ഇരിട്ടി പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത് ഉൾപ്പെടെ കാപ്പാ കേസിലെ പ്രതിയാണ് പിടികൂടാനുള്ള സുബിത്ത് . അറസ്റ്റിലായ ഷാജനെ കോടതി റിമാൻഡ് ചെയ്തു.
Aralam