---
title: "വേണം പൊതു ശ്മശാനം : വാളുമുക്ക് ഉന്നതിയിൽ മൃതദേഹം അടക്കം ചെയ്യുന്നത് വീട്ടുമുറ്റത്തും, അടുക്കള പൊളിച്ചും"
english_title: "Need a public cemetery in Valumooku"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334279/need-a-public-cemetery-in-valumooku"
published_at: "2026-01-01T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69568c66b3913_unathi.jpg"
keywords: []
---

# വേണം പൊതു ശ്മശാനം : വാളുമുക്ക് ഉന്നതിയിൽ മൃതദേഹം അടക്കം ചെയ്യുന്നത് വീട്ടുമുറ്റത്തും, അടുക്കള പൊളിച്ചും

> **Lead Summary:** കേളകം: പൊതു ശ്മശാനമില്ലാത്ത മലയോരത്തെ ആദിവാസി ഉന്നതികളിൽ മൃതദേഹം അടക്കം ചെയ്യുന്നത് വീട്ടുമുറ്റത്തും, അടുക്കള പൊളിച്ചും. കഴിഞ്ഞ ദിവസം മരിച്ച കേളകം പഞ്ചായത്ത് അടയ്ക്കാത്തോടിലെ വാളുമുക്ക് ഉന്നതിയിലെ എഴുപത്തെട്ടുകാരനായ മുൻ വനം വാച്ചർ കുളങ്ങരത്ത് ലക്ഷ്മണൻ്റെ മൃതദേഹം വീടിൻ്റെ അടുക്കളയോട് ചേർന്ന സ്ഥലത്താണ്. അന്ത്യനിദ്രക്കായി ആറടിമണ്ണിനും ഗതിയില്ലാതെയാണ് മലയോരത്തെ ആദിവാസികളുടെ ദൈന്യതക്ക് ഇനിയും പരിഹാരമുണ്ടാക്കുന്നതിൽ അധികൃതരുടെ വിമുഖത തുടരുകയാണ്.

## Article Content

കേളകം: പൊതു ശ്മശാനമില്ലാത്ത മലയോരത്തെ ആദിവാസി ഉന്നതികളിൽ മൃതദേഹം അടക്കം ചെയ്യുന്നത് വീട്ടുമുറ്റത്തും, അടുക്കള പൊളിച്ചും. കഴിഞ്ഞ ദിവസം മരിച്ച കേളകം പഞ്ചായത്ത് അടയ്ക്കാത്തോടിലെ വാളുമുക്ക് ഉന്നതിയിലെ എഴുപത്തെട്ടുകാരനായ മുൻ വനം വാച്ചർ കുളങ്ങരത്ത് ലക്ഷ്മണൻ്റെ മൃതദേഹം വീടിൻ്റെ അടുക്കളയോട് ചേർന്ന സ്ഥലത്താണ്. അന്ത്യനിദ്രക്കായി ആറടിമണ്ണിനും ഗതിയില്ലാതെയാണ് മലയോരത്തെ ആദിവാസികളുടെ ദൈന്യതക്ക് ഇനിയും പരിഹാരമുണ്ടാക്കുന്നതിൽ അധികൃതരുടെ വിമുഖത തുടരുകയാണ്.

കാൻസർ രോഗബാധിതനായാണ് നാട്ടുകാരുടെ ലക്ഷ്മണേട്ടൻ മരണപ്പെട്ടത്. കോളിനിയിലെ 60 സെന്റ് ഭൂമിയിലുള്ള മുപ്പതിലധികം വീടിനു ചുറ്റും നൂറിലേറെ കുഴിമാടങ്ങളുണ്ടെന്നു കോളനിവാസികൾ പറയുന്നു. ഇവയ്ക്കിടയിൽ ഞെരുങ്ങി അംഗൻവാടി കെട്ടിടവും കിണറുകളും വേറേ. ഒരു വീടിനു ചുറ്റും അഞ്ചു കുഴിമാടങ്ങൾ വരെയുണ്ട്. ഇതുകാരണം വീടൊഴിഞ്ഞ കോളനി വാസികളുമുണ്ട്. കൊട്ടിയൂർ പഞ്ചായത്തിൽ 17 കോളനികളിലായി 260 കു ടുംബങ്ങളും കേളകം പഞ്ചായത്തിൽ 14 കോളനികളിലായി 292 കുടുംബങ്ങളും കണിച്ചാർ പഞ്ചായത്തിൽ 33 കോളനികളിലായി 603 കുടുംബങ്ങളുമുണ്ട്. എന്നാൽ ഒരിടത്തും ശ്മശാനമില്ല.മലയോരത്തെ കോളനികളിൽ ആരെങ്കിലും മരിച്ചാൽ വീട്ടുമുറ്റങ്ങളിലാണ് പലരും അടക്കം ചെയ്യുന്നത്.കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി, അണുങ്ങോട്, കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വാളുമുക്ക്, കരിയം കാപ്പ്, വാള് മുക്ക് കോളനികളിൽ വീടുകൾക്കു ചുറ്റും കുഴിമാടങ്ങളാണ്. അടുക്കള പൊളിച്ചുമാറ്റിയിട്ടുപോലും മൃതദേഹങ്ങൾ മറവുചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വാളുമുക്ക് കോളനിവാസികൾ പറഞ്ഞു. പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിനു ഫണ്ട് നീക്കിവച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. നിലവിൽ വീട്ടു മുറ്റത്തും മറ്റും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതു കുടിവെള്ള സ്രോതസുകൾ മലിനമാകാനും രോഗങ്ങൾ പടരാനും കാരണമാകുമെന്നാണ് ആശങ്ക.കോളനികളുടെ പരിസരത്ത് തന്നെ കൂടുതൽ സ്ഥലം കണ്ടെത്തി പൊതു ശ്മശാനങ്ങൾ നിർമ്മിക്കണമെന്നാവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. കോളനിയുടെ ഭൂമി അന്യാധീനപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോളനി നിവാസികൾ. കോളനിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും, നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിച്ചാൽ അത് സ്മശാനത്തിനായി ഉപയോഗിക്കാമെന്നുമാണ് കോളനി നിവാസികളുടെ പ്രതീക്ഷ. അതിന് അധികൃതരുടെ കനിവുണ്ടാവണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334279/need-a-public-cemetery-in-valumooku)