---
title: "ക്വാറി, ക്രഷർ യൂണിറ്റുകൾ സമരത്തിലേക്ക്, നിർമ്മാണ മേഖല സ്തംഭിച്ചേക്കും.."
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335605/sabarimala"
published_at: "2026-01-10T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961a86922475_Screenshot_2026-01-10_064535.jpg"
keywords: []
---

# ക്വാറി, ക്രഷർ യൂണിറ്റുകൾ സമരത്തിലേക്ക്, നിർമ്മാണ മേഖല സ്തംഭിച്ചേക്കും..

> **Lead Summary:** കോഴിക്കോട് : കരിങ്കല്ലും എം സാന്റുമുൾപ്പെടെ കരിങ്കൽ ഉത്പന്നങ്ങൾ കിട്ടാനില്ലെന്നിരിക്കെ, ക്വാറി ക്രഷർ യൂണിറ്റുകൾ അടച്ചിട്ട് 26 മുതൽ നടത്തുന്ന അനിശ്തിതകാല സമരം നിർമ്മാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ജില്ലയിൽ മന്ദഗതിയിൽ നീങ്ങുന്ന വെങ്ങളം മുതൽ അഴിയൂർ വരേയുള്ള ദേശീയപാത നിർമ്മാണത്തേയും സമരം ബാധിച്ചേക്കും.

## Article Content

കോഴിക്കോട് : കരിങ്കല്ലും എം സാന്റുമുൾപ്പെടെ കരിങ്കൽ ഉത്പന്നങ്ങൾ കിട്ടാനില്ലെന്നിരിക്കെ, ക്വാറി ക്രഷർ യൂണിറ്റുകൾ അടച്ചിട്ട് 26 മുതൽ നടത്തുന്ന അനിശ്തിതകാല സമരം നിർമ്മാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ജില്ലയിൽ മന്ദഗതിയിൽ നീങ്ങുന്ന വെങ്ങളം മുതൽ അഴിയൂർ വരേയുള്ള ദേശീയപാത നിർമ്മാണത്തേയും സമരം ബാധിച്ചേക്കും.

ക്വാറികൾക്ക് അനുമതി നൽകാതെയും പിഴ അഞ്ചിരട്ടിയോളം വർദ്ധിപ്പിച്ചും മറ്റുമുള്ള വ്യവസായ വകുപ്പിന്റെ നടപടിക്കെതിരെയാണ് സമരം. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

കരിങ്കല്ല്, എം സാന്റ് തുടങ്ങിയവയുടെ വിലയിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായി. കരിങ്കല്ല് ലോഡിന് 3000- 5,500 വിലയുണ്ടായിരുന്നത് ഇപ്പോൾ 8,000- 10,000 വരെയെത്തി.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരന്റെ വീട് നിർമ്മാണം വരെ പ്രതിസന്ധിയിലായേക്കും. ജില്ലയിലുള്ളത് രണ്ട് ക്വാറികളാണെന്ന് കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെ.എം.സി.ഒ.എ) സംസ്ഥാന പ്രസിഡന്റ് എം.കെ ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത് സർക്കാരിന് കോടികളുടെ നികുതി നഷ്ടവുമുണ്ടാക്കുന്നു.

അധികൃതരുടെ വികലമായ നയങ്ങൾ കാരണം നിർമ്മാണ മേഖല മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ ആരോപിച്ചു. പലരുടെയും വീട് നിർമ്മാണം പാതിവഴിയിലാണ്.

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ രേഖാമൂലം നൽകിയ ഉറപ്പുകളും പാലിച്ചില്ല. ജിയോളജി ഓഫീസിലും ജിയോളജി ഡയറക്ടറേറ്റിലും ഒന്നും നടക്കുന്നില്ല. വർഷങ്ങളായി ഫയലുകൾ കെട്ടിക്കിടക്കുന്നതിനാൽ വ്യവസായികൾക്ക് ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി തോപ്പിൽ സുലൈമാൻ, എസ്.എം.കെ മുഹമ്മദലി, രവീന്ദ്രൻ വടകര, ബാവ താമരശേരി തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335605/sabarimala)