---
title: "കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: 'കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ'"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345418/kannur"
published_at: "2026-03-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6f33eb3800_IMG-20260303-WA0028.jpg"
keywords: []
---

# കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: 'കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ'

> **Lead Summary:** ആറളം :ആറളം ഫാമില്‍ കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനീഷിന്റെ കുടുംബാംഗങ്ങള്‍, വിവിധ ആദിവാസി സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്നിവരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിലാണ് തീരുമാനം.

## Article Content

ആറളം :ആറളം ഫാമില്‍ കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനീഷിന്റെ കുടുംബാംഗങ്ങള്‍, വിവിധ ആദിവാസി സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്നിവരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിലാണ് തീരുമാനം.

അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, മക്കളുടെ പഠനം, ആനമതില്‍ നിര്‍മാണം, സോളാര്‍ ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍, കാടുകള്‍ വെട്ടിത്തെളിക്കല്‍, കൃഷിരീതിയിലെ മാറ്റങ്ങള്‍ എന്നിങ്ങനെ പത്തോളം പ്രധാന കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

 ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിയുമായും വകുപ്പ് സെക്രട്ടറിയുമായും സംസാരിക്കും. ഫാമിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് ഒരു സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ഫീല്‍ഡ് തലത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. യോഗങ്ങളില്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. വിവിധ സംഘടനകള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് മുമ്പോ ശേഷമോ തങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള അവസരം നല്‍കും. യോഗത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്‍മേല്‍ വകുപ്പുകളുടെ ജില്ലാതല ഏകോപനം ഉറപ്പാക്കും. ജില്ലാ വികസന കമ്മീഷറും ഇക്കാര്യങ്ങളില്‍ ഇടപെടും. സര്‍ക്കാറിനെ അറിയിക്കേണ്ട കാര്യങ്ങള്‍ളില്‍ എം എല്‍ എ യുടെ കൂടി സഹകരണത്തോടെ മുന്നോട്ടു കൊണ്ടു പോകും. എല്ലാ വിഷയങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

മരണപ്പെട്ട അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായും അനീഷിന്റെ മക്കള്‍ എവിടെ വരെ പഠിക്കാന്‍ ആഗ്രഹിക്കുന്നുവോ അതുവരെയുള്ള പഠനത്തിന്റെ മുഴുവന്‍ ചിലവും വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും വകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു. അടിക്കാടുകള്‍ വെട്ടുന്നതിന് സ്ഥിരം സംവിധാനമൊരുക്കാനും മനുഷ്യ-വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിനപ്പുറം വലിയ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കാനുള്ള ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഒരാഴ്ചക്കുള്ളില്‍ ആറളം ഫാം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രോജക്ട് ഓഫീസര്‍ പറഞ്ഞു.

ആറളം ഫാമിലെ ആനമതില്‍ പൂര്‍ത്തിയാകുന്നതുവരെ ജനവാസമേഖലയിലേക്ക് കടന്നുവരുന്ന കാട്ടാനകളെ തടയാന്‍ സോളാര്‍ ഫെന്‍സിംങും കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് പ്രവേശിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും സ്ഥാപിക്കുമെന്നും ആറളം ഫാം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജീഷ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയ്ക്ക് സ്ഥിരം ജോലി ലഭിക്കുംവരെ ഫാമില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും എം ഡി അറിയിച്ചു.

ആറളം ഫാമില്‍ നിര്‍മാണത്തിലിരിക്കുന്ന ആനമതിലിന്റെ നിര്‍മാണം മെയ് 31 നകം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ കരാറുകാരന് നിര്‍ദേശം കൊടുത്തതായും പി ഡബ്ല്യു ഡി എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ ഓരോ വണ്ടിയിലും മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമുകളാണ് പട്രോളിംഗിനായി ഉള്ളത്. കൂടാതെ ടി.ആര്‍.ഡി.എമ്മില്‍ നിന്നുള്ള രണ്ട് ടീമുകളെ കൂടി പട്രോളിംഗിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345418/kannur)