---
title: "ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി"
english_title: "Pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/347666/pinarayvijayan"
published_at: "2026-03-14T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51dd930fe5_1000188598.jpg"
keywords: []
---

# ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറി : മുഖ്യമന്ത്രി

> **Lead Summary:** **കണ്ണൂർ: **ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചക്കരക്കല്ലിൽ 20 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവജാത ശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ അഞ്ച് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് മുന്നിൽ വലിയ സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾ പോലും പകച്ചപ്പോൾ കേരളം ഒരുക്കിയ പൊതുജന ആരോഗ്യ സമ്പ്രദായം കോവിഡിനെ മറികടന്നു. ലോക ആരോഗ്യരംഗത്ത് പൊതുവിൽ പിന്നിലാണ് ഇന്ത്യ. എന്നാൽ, ആ ഇന്ത്യയിലെ ഒരു സംസ്ഥാനം അമേരിക്കയെ മറികടക്കുന്ന നേട്ടം കരസ്ഥമാക്കുന്നു. ഇത് സാധിച്ചത് നമ്മുടെ സുശക്തമായ ആരോഗ്യസമ്പ്രദായത്തിലൂടെയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പരമ്പരാഗതമായി ആരോഗ്യരംഗത്ത് മുൻപന്തിയിലായിരുന്ന സംസ്ഥാനം ഒരു ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. എങ്ങും ഇല്ലായ്മയുടെ കഥകൾ മാത്രം. ആ ഘട്ടത്തിലാണ്, 2016ൽ ആരോഗ്യരംഗത്തെ ദുഃസ്ഥിതി മാറ്റും എന്ന് വാഗ്ദാനം നൽകി സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നത്. പറഞ്ഞ വാക്ക് പാലിച്ച സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ചു, ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ പ്രാപ്യമാക്കി-മുഖ്യമന്ത്രി വിശദീകരിച്ചു.

## Article Content

**കണ്ണൂർ: **ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചക്കരക്കല്ലിൽ 20 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവജാത ശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ അഞ്ച് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് മുന്നിൽ വലിയ സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾ പോലും പകച്ചപ്പോൾ കേരളം ഒരുക്കിയ പൊതുജന ആരോഗ്യ സമ്പ്രദായം കോവിഡിനെ മറികടന്നു. ലോക ആരോഗ്യരംഗത്ത് പൊതുവിൽ പിന്നിലാണ് ഇന്ത്യ. എന്നാൽ, ആ ഇന്ത്യയിലെ ഒരു സംസ്ഥാനം അമേരിക്കയെ മറികടക്കുന്ന നേട്ടം കരസ്ഥമാക്കുന്നു. ഇത് സാധിച്ചത് നമ്മുടെ സുശക്തമായ ആരോഗ്യസമ്പ്രദായത്തിലൂടെയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പരമ്പരാഗതമായി ആരോഗ്യരംഗത്ത് മുൻപന്തിയിലായിരുന്ന സംസ്ഥാനം ഒരു ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. എങ്ങും ഇല്ലായ്മയുടെ കഥകൾ മാത്രം. ആ ഘട്ടത്തിലാണ്, 2016ൽ ആരോഗ്യരംഗത്തെ ദുഃസ്ഥിതി മാറ്റും എന്ന് വാഗ്ദാനം നൽകി സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നത്. പറഞ്ഞ വാക്ക് പാലിച്ച സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ചു, ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ പ്രാപ്യമാക്കി-മുഖ്യമന്ത്രി വിശദീകരിച്ചു.

കണ്ണൂർ ജില്ലയിൽ 14 ആരോഗ്യസ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത് ഉൾപ്പെടെ ആരോഗ്യമേഖലയിൽ 500 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. ഈ നിലയാണ് സംസ്ഥാനത്തെങ്ങും കാണാൻ കഴിയുന്നത്. കേരളത്തിൽ മുതിർന്ന പൗരന്മാരുടെ ആയുർദൈർഘ്യം വർധിച്ചത് ആരോഗ്യമേഖലയുടെ കൂടി നേട്ടമാണെന്ന് മുഖ്യമന്ത്രിപറഞ്ഞു.ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ഷൈജ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. സച്ചിൻ കെ സി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ പി കെ, ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ മായ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സവിത സി റിപ്പോർട്ട് അവതരിപ്പിച്ചു.

അഞ്ചു നിലകളുള്ള കെട്ടിടം 10.90 കോടി നബാർഡ് ആർ ഐ ഡി എഫ് ഫണ്ടും മൂന്ന് ഘട്ടങ്ങളിലായി 7.40 കോടി രൂപ പ്ലാൻ ഫണ്ടും 1.90 കോടി രൂപയുമടക്കം ആകെ 20 കോടി രൂപയോളം ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. എക്‌സ്‌റേ യൂണിറ്റ്, ഫാർമസി സ്റ്റോർ, പാലിയേറ്റീവ് സ്റ്റോർ, ഓക്‌സിജൻ റൂം, ജനറേറ്റർ റൂം, ട്രാൻസ്‌ഫോർമർ റൂം, ലോൻഡ്രി ഏരിയ, ഹൗസ്‌കീപ്പിംഗ് ഏരിയ എന്നിവയും ബേസ്‌മെന്റിൽ വിശാലമായ ആംബുലൻസ് പാർക്കിംഗ്, സ്റ്റാഫ്, ജനറൽ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

റിസപ്ഷൻ, അത്യാഹിത വിഭാഗം, ഒബ്‌സർവേഷൻ റും, മെനർ പ്രൊസീജ്യർ റൂം, ഫിസിയോതെറാപ്പി ഒ.പി, ഫാർമസി, ലബോറട്ടറി, എൻ സി ഡി ഒ.പി എന്നിവയാണ് ഗ്രൗണ്ട് ഫ്‌ലോറിൽ ഉള്ളത്.ഒന്നാം നിലയിൽ ജനറൽ ഒ.പി, സ്‌പെഷലിറ്റ് ഒ.പി, പുരുഷ, വനിത ഒബ്‌സെർവേഷൻ റും, മുലയൂട്ടൽ മുറി, ഇഞ്ചക്ഷൻ ആൻഡ് പ്രൊസീജർ റൂം, നഴ്‌സിംഗ് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷ, വനിത വാർഡ്, നഴ്‌സിംഗ് സ്റ്റേഷൻ, ഡെന്റൽ ഒ.പി, നേത്ര പരിശോധന മുറി, പാലിയേറ്റീവ് ഒ.പി, ഡോക്ടേഴ്‌സ് റൂം എന്നിവയുമാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/347666/pinarayvijayan)