---
title: "മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ"
english_title: "vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349774/vdsatheeshan"
published_at: "2026-03-26T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4c476ced12_download_(46).jpeg"
keywords: []
---

# മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

> **Lead Summary:** പാലക്കാട്: മദ്യ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ട് ബാറുകളുടെ എണ്ണം 29 ല്‍ നിന്നും 1000 ആക്കിയ പിണറായി വിജയൻ മദ്യ നയത്തെ കുറിച്ച്‌ യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാറാണ്. സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബി.ജെ.പിയുമായുള്ള ഡീല്‍ മറച്ചുവയ്ക്കാനാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

പാലക്കാട്: മദ്യ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ട് ബാറുകളുടെ എണ്ണം 29 ല്‍ നിന്നും 1000 ആക്കിയ പിണറായി വിജയൻ മദ്യ നയത്തെ കുറിച്ച്‌ യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാറാണ്. സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബി.ജെ.പിയുമായുള്ള ഡീല്‍ മറച്ചുവയ്ക്കാനാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് സീറ്റില്‍ യു.ഡി.എഫ് വോട്ട് ഭിന്നിപ്പിച്ച്‌ ബി.ജെ.പിയെ ജയിപ്പിക്കുകയെന്നതാണ് സി.പി.എമ്മിന്റെ ഉദ്ദേശ്യം. പക്ഷെ അത് നടക്കില്ല. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ യു.ഡി.എഫില്‍ ഒരു ചർച്ചയുമില്ല. മുതിർന്ന നേതാക്കള്‍ തമ്മില്‍ ധാരണയുണ്ട്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നടപടിക്രമം അനുസരിച്ച്‌ കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് പറവൂരില്‍ അപര സ്ഥാനാർഥിയെ നിർത്തിയത്. ഇതിന് മുൻപും അവർ അത് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയും ഞാനും തമ്മില്‍ ആസ്തിയില്‍ വ്യത്യാസമുണ്ടായിരിക്കാം. എന്റെയും ഭാര്യയുടെയും പേരിലുള്ളത് തലമുറകളായി കൈമാറി വന്ന പൂർവികസ്വത്താണ്. എന്നേക്കാള്‍ ആസ്തിയുള്ള എത്രയോ പേർ സി.പി.എമ്മിലുണ്ട്. മുഖ്യമന്ത്രിയുടെ സ്വത്ത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയതും എന്റേത് ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉണ്ടാക്കിയതും അല്ലല്ലോ.

പാർട്ടി വിട്ടവരെയും പാർട്ടിയില്‍ ചോദ്യം ചോദിക്കുന്നവരെയും വർഗവഞ്ചകരെന്നും കുലംകുത്തിയെന്നും പറഞ്ഞ് 52 വെട്ടുവെട്ടി കൊല്ലുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. അവർ തകർച്ചയിലേക്ക് പോകുകയാണ്. ഇത്രമാത്രം സി.പി.എം നേതാക്കളും പ്രവർത്തകരും ഒന്നിച്ച്‌ പാർട്ടി വിട്ട കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349774/vdsatheeshan)