കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന് മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങളുടെ ക്വട്ടേഷൻ ലേലം സംബന്ധിച്ച് പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയും പാരമ്പര്യേതര ട്രസ്റ്റിയുമായ എൻ പ്രശാന്ത് സ്വീകരിച്ച നിലപാട് അപലപനീയമാണെന്ന് കൊട്ടിയൂർ ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
ക്വട്ടേഷൻ മതിയായ രീതിയിലുള്ള നടപടി ക്രമങ്ങൾ പാലിക്കാതെയും പരസ്യപ്പെടാതെയും ആണ് നടത്തുന്നതെന്ന തരത്തിൽ പെരുമാൾ സേവാസംഘം മലബാർ ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതി കെട്ടിച്ചമച്ചതും ദേവസ്വം ബോർഡിനെ പൊതു മധ്യത്തിൽ അവഹേളിക്കാനുമുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്.
ഈ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ മലബാർ ദേവസ്വം കമ്മീഷണർ ക്വട്ടേഷൻ നടപടി മാറ്റിവെക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ക്വട്ടേഷനുകൾ ക്ഷണിക്കുന്നതിന് 8/ 03/ 22, 22/ 03/ 22 തീയ്യതികളിൽ ദേവസ്വം ട്രസ്റ്റിബോർഡ് ഏകകണ്ഠേന തീരുമാനിച്ചിരുന്നതാണ്.
ഇത് സംബന്ധിച്ച് പ്രത്യേകം നോട്ടീസ് തയ്യാറാക്കി മാധ്യമങ്ങളിലടക്കം നൽകാമെന്ന് ട്രസ്റ്റി ബോർഡ് മീറ്റിംഗിൽ ധാരണയിലെത്തിയതുമാണ്. ഈ രണ്ട് യോഗത്തിലും പരാതിക്കാരനായ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയും പാരമ്പര്യേതര ട്രസ്റ്റിയുമായ എൻ.പ്രശാന്ത് ഉണ്ടായിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളിൽ ക്വട്ടേഷൻ പരസ്യങ്ങൾ നൽകുകയും ചെയ്തിരുന്നതാണ്.
എന്നാൽ ഇങ്ങനെ ഒരു നടപടി ഉണ്ടായില്ലെന്ന തരത്തിൽ ഈ വ്യക്തി ദേവസ്വം കമ്മീഷണർക്ക് പരാതി നൽകിയത് ദേവസ്വത്തിനെതിരെ പൊതുസമൂഹത്തിൽ അവമതിപ്പും തെറ്റിദ്ധാരണയും പരത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു.
ദേവസ്വം ഭരണ സമിതിയിൽ പങ്കെടുത്ത് തീരുമാനമെടുക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ കൂടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും ദേവസ്വം ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kottiyoor Devaswom