---
title: "വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു"
english_title: "Vendekkumchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367370/vendekkumchal"
published_at: "2026-06-21T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37aac390bdd_1000215346.jpg"
keywords: []
---

# വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

> **Lead Summary:** കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട വെണ്ടയ്ക്കുംച്ചാൽ ഭാഗത്ത് വന്യജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്കേൽക്കുകയും ഒരെണ്ണം ചാവുകയും ചെയ്തതിനെ തുടർന്ന് വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് പ്രദേശത്ത് വിപുലമായ പരിശോധന നടത്തി.

## Article Content

കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട വെണ്ടയ്ക്കുംച്ചാൽ ഭാഗത്ത് വന്യജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്കേൽക്കുകയും ഒരെണ്ണം ചാവുകയും ചെയ്തതിനെ തുടർന്ന് വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് പ്രദേശത്ത് വിപുലമായ പരിശോധന നടത്തി.

കഴിഞ്ഞദിവസം രാത്രിയിലാണ് വെണ്ടയ്ക്കുംച്ചാൽ ഭാഗത്ത് വന്യജീവിയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയുടെ ഒരു ആട് ആക്രമണത്തിൽ ചാവുകയും, മറ്റൊരു ആടിനും പശുക്കിടാവിനും പരിക്കേൽക്കുകയും ചെയ്തു. ചത്ത ആടിന്റെ ജഡം അടക്കാത്തോട് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പരിക്കേറ്റ മറ്റ് വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകളും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്.

വനംവകുപ്പിന്റെയും ആർ.ആർ.ടി.യുടെയും നേതൃത്വത്തിൽ ദ്രുതപരിശോധന

സംഭവമറിഞ്ഞയുടൻ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നിർദ്ദേശാനുസരണം വനപാലകർ സ്ഥലത്തെത്തി. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഉദ്യോഗസ്ഥരും കണ്ണൂർ ആർ.ആർ.ടി.യും (Rapid Response Team) ഉൾപ്പെടുന്ന 15 അംഗ ദൗത്യസംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ അത്യാധുനിക ഡ്രോൺ പരിശോധനയും സംയുക്ത തിരച്ചിലും നടത്തി. കൃഷിക്കായി നിലമൊരുക്കിയ ഒരു പുരയിടത്തിൽ പുള്ളിപ്പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തിരച്ചിലിൽ വന്യജീവിയെ പ്രദേശത്ത് എവിടെയും കണ്ടെത്താനായിട്ടില്ല. വന്യജീവി ഉൾക്കാട്ടിലേക്ക് മടങ്ങിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി

പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി വനംവകുപ്പ് ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്:

കൂട് സ്ഥാപിക്കുന്നു: ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം വന്യജീവിയെ പിടികൂടുന്നതിനായി ഉടൻ തന്നെ കൂട് സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.

ക്യാമറ ട്രാപ്പുകൾ: വന്യജീവിയുടെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

* **നൈറ്റ് പട്രോളിംഗ്:** രാത്രികാലങ്ങളിൽ വനംവകുപ്പ് പ്രത്യേക കാവലും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

> ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പൂർണ്ണ സജ്ജരായി രംഗത്തുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ആവശ്യമായ ജാഗ്രത പുലർത്തണമെന്നും, രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ പാർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും വനംവകുപ്പു അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367370/vendekkumchal)