---
title: "ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത്‌ പ്രതി"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369328/sabarimala"
published_at: "2026-06-30T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4300b6cf8c9_1000150065.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത്‌ പ്രതി

> **Lead Summary:** കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ് ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.

## Article Content

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ് ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.

ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.

എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു ഭരണസമിതി കൂടി ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതികളാകുന്നു. ഭരണസമിതി അദ്ധ്യക്ഷൻ പിഎസ് പ്രശാന്ത്, സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബോർഡ് മുൻ അംഗം അഡ്വ എ അജികുമാര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കമാണ് പ്രതികളാകുന്നത്.

1998ൽ സ്വ‌ർണ്ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക പാളികൾ. അത് 2019ൽ നിറം മങ്ങിയെന്ന കാരണം കണ്ടെത്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ കൊണ്ട് പോയി സ്വർണ്ണം പൂശുന്നു. സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകരെന്നത് ചെമ്പ് പ്ലേറ്റുകളെന്ന് രേഖപ്പെടുത്തി അനുമതി സംഘടിപ്പിച്ചത് ദേവസ്വം ഉദ്യോഗസ്ഥർ.

സ്വർണ്ണപാളി എന്നത് ഒഴിവാക്കി നേർത്ത പാളിയിൽ സ്വ‌ർണ്ണം പൂശി തിരികെ കൊണ്ട് വരുന്നു. ബാക്കി വന്ന സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ കവർന്നു. 40 വർഷത്തെ വാറന്റിയുണ്ടെന്ന സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. എന്നാൽ 2023ഓടെ സ്വർണ്ണം നിറം മങ്ങി. ചെമ്പ് പുറത്ത് വന്നു. ഈ കൊള്ള മറച്ചു വെക്കാൻ 2023 മുതൽ ഭരണസമിതിയുടെ അറിവോടെ ഗൂഢാലോചന തുടങ്ങി.

സ്വർണ്ണം അപഹരിച്ചതായി അറിഞ്ഞിട്ടും പി എസ് പ്രശാന്ത് അദ്ധ്യക്ഷനായ ഭരണസമിതി ഇത് മറച്ച് വെച്ചു. 2025ൽ ദേവസ്വം മാനുവൽ ലംഘിച്ച് ഹൈക്കോടതിയുടെയോ സ്പെഷൽ കമ്മീഷണറോ അറിയാതെ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് ദ്വാരപാലക പാളികൾ കടത്തികൊണ്ട് പോയി.

സ്വർണം കവർന്നത് കൊണ്ടാണ് പാളികൾക്ക് മങ്ങൽ ഉണ്ടായത്. അത് ഒളിച്ചു വെക്കാനായിരുന്നു വീണ്ടും സ്വർണം പൂശൽ. മുൻ കവർച്ച മറച്ചു വെക്കാനുള്ള ഈ ശ്രമത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും എസ് ഐടി കണ്ടെത്തി. തുടർന്നാണ് എൽഡിഎഫ് സർക്കാർ നിയമിച്ച പി എസ് പ്രശാന്ത് ഭരണസമിതിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്.

ഇവരെ കൂടാതെ ദേവസ്വം ബോർഡ് മുൻ അംഗം സുന്ദരേശൻ, ദേവസ്വം ബോർഡ് സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, മുൻ തിരുവാഭരണം കമ്മീഷണർ സുനില, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഒ.ജി. ബിജു, വി.എസ്. രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ പങ്കും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് കോടതിയിൽ എസ് ഐ ടി അറിയിച്ചു.

ശാസ്ത്രീയ പരിശോധന ഫലങ്ങൾ കിട്ടാൻ ഇനിയും സമയമെടുക്കും എന്നതിനാൽ കുറ്റപത്രം നൽകാൻ കൂടുതൽ സമയം നൽകണമെന്നും എസ് ഐ ടി ആവശ്യപ്പെട്ടു. കേസ് വരുന്ന 20ആം തിയതി വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369328/sabarimala)