#Narayanpara #Road Safety #P Vishnuraj #Accident
കണ്ണൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലത്ത് ജൂലൈ 24ന് സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു.
ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് നിർദേശം. പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യുഡി നിരത്ത് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുക. അപകട സാധ്യത കുറയ്ക്കാനുള്ള നടപടികൾ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും.
അതേ ദിവസം വാരം ടൗണിലെ ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലവും സന്ദർശിക്കും. നരയൻപാറയിൽ സുരക്ഷാ ബോർഡുകൾ, നോ ഓവർടേക്കിംഗ് ബോർഡ്, റമ്പിൾ സ്ട്രിപ്പുകൾ എന്നിവ ഇതിനകം സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം യോഗത്തെ അറിയിച്ചു.
മറ്റ് പ്രധാന നിർദേശങ്ങൾ:
- കണ്ണൂർ-കക്കാട് മെയിൻ റോഡ്: സീബ്ര ലൈൻ, സ്കൂൾ സോൺ ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണം. നടപ്പാതയില്ലാത്ത ഭാഗത്ത് ഹാൻഡ് റെയിലോട് കൂടിയ നടപ്പാത നിർമ്മിക്കണം. കയ്യേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കണം.
- ആറോൺ യു.പി സ്കൂൾ: സ്കൂൾ ഉണ്ടെന്നുള്ള അടയാളങ്ങളും ബോർഡുകളും അടിയന്തരമായി സ്ഥാപിക്കണം.
- വളപട്ടണം-പാപ്പിനിശ്ശേരി-പുതിയതെരു: തെരുവിളക്ക് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ വളപട്ടണം ഗ്രാമപഞ്ചായത്തിന് നിർദേശം.
- തലശേരി-കൂത്തുപറമ്പ് റോഡ്: ഓവുചാലിന്റെ ഇളകിയ സ്ലാബുകൾ നന്നാക്കുന്ന പ്രവൃത്തി തുടങ്ങി.
യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ, കിയാൽ സിഒഒ അശ്വനി കുമാർ വി.കെ, കണ്ണൂർ സിറ്റി എസിപി സുരേഷ് വി.എ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Content Highlight: Joint Inspection at Narayanpara Accident Spot on July 24: Kannur Collector
















.jpeg)




















