#Thiruvananthapuram Medical College #Morphing Case #Cyber Crime
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. ജൂനിയർ വിദ്യാർത്ഥി ഏബലിനെതിരെ നിരവധി സീനിയർ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നടപടി.
12 ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെഡിറ്റ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വഴി കൈമാറിയെന്നാണ് പരാതി. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ആ കേസിൽ ഏബന് ജാമ്യം ലഭിച്ചിരുന്നു.
ആറുമാസം മുമ്പ് തന്നെ സൈബർ പോലീസിന് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പോലീസ് ഇടപെട്ടില്ലെന്നും ഒരു വിദ്യാർത്ഥിനി പറഞ്ഞു. കൂടുതൽ പെൺകുട്ടികൾ പോലീസിൽ മൊഴി നൽകിയതോടെ ഇന്ന് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
കൂടുതൽ പരാതികൾ ലഭിച്ചിട്ടും മൊഴിയെടുക്കാനോ പ്രത്യേകം എഫ്ഐആർ എടുക്കാനോ പോലീസ് തയ്യാറായില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി മെഡിക്കൽ വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് ഒത്തുകളിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രത്യേകം എഫ്ഐആർ എടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടെ പ്രതി ഏബലിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കും.
Content Highlight: Thiruvananthapuram Medical College Morphing Case: 4 More FIRs Registered
#Thiruvananthapuram Medical College #Morphing Case #Cyber Crime







































