കണ്ണൂര്‍: സ്ത്രീയുടെ സ്വര്‍ണ മാല കവര്‍ന്ന കേസ്സിലെ പ്രതി പോലീസ് പിടിയിൽ. ഷിഹാബുദ്ധീൻ ടി.കെയാണ് മട്ടന്നൂര്‍ പോലീസിന്റ പിടിയിലായത്. 2021 ആഗസ്റ്റ് 4ന് ആണ് കേസിനാസ്പദമായ സംഭവം.
മോഷണത്തിന് ശേഷം പ്രതി ദീര്‍ഘകാലമായി ബാംഗ്ലൂർ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. പോലീസിന്‍റെ ശാസ്ത്രീയമായ അന്വേഷണത്തിനോടുവില്‍ പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടില്‍ എത്തിയ സമയത്ത് പോലീസ് പിടികൂടുകയായിരുന്നു.
78 വയസ്സായ സ്ത്രീയുടെ കഴുത്തില്‍ ധരിച്ചിരുന്ന നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല അന്നേ ദിവസം രാവിലെ 8.30 മണിക്ക് വീടിന്‍റെ അടുക്കള ഭാഗത്ത് വച്ച് പിടിച്ചുപറിക്കുകയായിരുന്നു. ഈ സംഭവത്തിന് മട്ടന്നൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എസ് ഐ ഉമേഷ്, എ എസ് ഐ മാരായ ക്ഷേമന്‍, സിദ്ധിക്, സിപിഒ ഹരിത്ത് തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
2000 ത്തോളം മൊബൈല്‍ കാളുകള്‍ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്.
പ്രതി അന്നേ ദിവസം പ്രദേശത്തെ കള്ള് ഷാപ്പില്‍ എത്തിയതായി പോലീസ് കണ്ടെത്തി. മോഷ്ട്ടിച്ച സ്വര്‍ണ്ണം പ്രതി ബാംഗ്ലൂരിലെ സ്വര്‍ണ കടയില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതിയെ പരാതിക്കാരിയായ സ്ത്രീ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Mattannur police arrest accused in theft case