അധികൃതരുടെ കെടുകാര്യസ്ഥതയുടെ ബാക്കിപത്രമായി അവശേഷിക്കുകയാണ് പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഗ്രൗണ്ട്. പയ്യന്നൂരിലെ പല മത്സരങ്ങൾക്കും വേദിയാകുന്ന ഇവിടം ചെറിയൊരു മഴപെയ്താൽ പരിപൂർണ്ണമായും വെള്ളത്തിനടിയിലാകും. വെള്ളം ഇല്ലാത്തതുകൊണ്ട് വള്ളംകളി മാറ്റിവെച്ചു എന്ന ഡയലോഗ് പുലിവാൽ കല്യാണം എന്ന സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രം പറയുന്നത് നമ്മൾ മറന്നു കാണാൻ വഴിയില്ല. പക്ഷേ ആ ഡയലോഗ് പറഞ്ഞു കൊണ്ട് ആരും പയ്യന്നൂർ ബോയ്സ് സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് വരേണ്ട.
ചെറിയൊരു മഴ പെയ്താൽ പോലും ഗ്രൗണ്ട് മുഴുവൻ വെള്ളത്തിനടിയിലാകും എന്നതാണ് ഇതിലെ യാഥാർത്ഥ്യം. പിന്നെ ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം ഗൗണ്ട് മുഴുവൻ ചെളിക്കുളമായിക്കും. അധികൃതരുടെ തുഗ്ലക്ക് ഭരണപരിഷ്കാര ത്തിന്റെ മറ്റൊരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി അവശേഷിക്കുകയാണ് പയ്യന്നൂർ എ വി കുഞ്ഞിരാമൻ അടിയോടി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ട്.
ലക്ഷങ്ങൾ മുതൽമുടക്കി പണികഴിപ്പിച്ച ഗ്രൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല .ഗ്രൗണ്ടിലെ ഡ്രെയിനേജ് സിസ്റ്റം പോലും അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മഴ വെള്ളം മുഴുവനായും ഗ്രൗണ്ടിൽ തന്നെ കെട്ടിക്കിടക്കുന്നു.നിലവിലെ ശോച്യാവസ്ഥ കാരണം ഇവിടെ നടക്കേണ്ട പല പരിപാടികളും, മത്സരങ്ങളും മാറ്റിവെക്കപ്പെടുന്നതും ,, റദ്ധ് ചെയ്യുന്നതും പതിവായിട്ടുണ്ട്. ഒട്ടനവധി കായിക താരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്ത പയ്യന്നൂരിൽ,പരിശീലനങ്ങൾക്ക് ഉതകുന്ന രീതിയിൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് പോലുള്ള ചുരുക്കം ചില കേന്ദ്രങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കാടാറു മാസം നാടാറു മാസം എന്ന് പറയുന്നത് പോലെ വർഷത്തിന്റെ പകുതിയും ഇവിടം മഴവെള്ളം കയറി ഉപയോഗ ശൂന്യമാകും. നിലവിലെ പ്രശ്നത്തിന് തക്കതായ പരിഹാരം കണ്ടെത്തണമെന്നാണ് കായിക താരങ്ങളുടെയും, കായിക പ്രേമികളുടെയും,നാട്ടുകാരുടെയും, ആവശ്യം.
Payyannur Boys High School Stadium ground