ഇരിട്ടി : ന്യായവില ഉറപ്പു വരുത്തുന്നതിനായി പ്രഖ്യാപിച്ച പച്ചത്തേങ്ങ, കൊപ്ര സംഭരണം ലക്ഷ്യം കാണാത്തതിനാൽ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. കിലോയ്ക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങയും ക്വിന്റലിന് 10590 രൂപ നിരക്കിൽ കൊപ്രയും താങ്ങുവില നൽകി സംഭരിക്കാനുള്ള പദ്ധതിയാണ് സംസ്ഥാന ത്താകെ പാളിയത്. ഇതോടെ വില കുത്തനെ താഴുകയാണ്. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ പച്ചത്തേങ്ങ കിലോ വില 25 രൂപയാണ്. കൊപ്രയ്ക്ക് ക്വിന്റലിന് 8300 രൂപയാണു നൽകുന്നത്. ഈ തുകയ്ക്ക് തേങ്ങ പറിക്കുന്ന കൂലി പോലും ഒക്കില്ലെന്നു കർഷകർ പറയുന്നു.
കേന്ദ്ര കൃഷി മന്ത്രാലയം മാസം കൊണ്ട് കേരളത്തിൽ നിന്നു 50000 മെട്രിക് ടൺ കൊപ്ര താങ്ങുവിലയ്ക്ക് സംഭരിക്കാനാണു ജനുവരിയിൽ അനുമതി നൽകിയത്. 3 മാസം കൊണ്ട് സംഭരിച്ചതാകട്ടെ വെറും 48 ക്വിന്റൽ. കേര ഫെഡ് മാർച്ച് 31 വരെ സംഭരിച്ച പച്ചത്തേങ്ങ 387.42 ക്വിന്റൽ മാത്രം. വെളിച്ചെണ്ണ ഉൽപാദനത്തി നു കൊപ്ര വാങ്ങുന്ന ഏജൻസികൾക്കു താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കാനാകില്ലെന്നുള്ള നാഫെഡ് വ്യവസ്ഥയാണു കേരളത്തിൽ കൊപ്ര സംഭരണം പാളാനുള്ള പ്രധാന കാരണം. ഈ വ്യവസ്ഥ നിലനിൽക്കെ കൊപ്രസംഭരിക്കാനുള്ള ഏജൻസിയായി വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന കേരഫെഡിനെ സംസ്ഥാന സർക്കാർ നിയോഗിക്കുകയും ചെയ്തു. നാഫെഡ് നിലപാടു മാറ്റാത്തതിനാൽ കൊപ്ര സംഭരണം താറുമാറായി.
കേരഫെഡിനും മാർക്കറ്റ്ഫെഡിനും കീഴിലായി 44 സംഘങ്ങൾ സംഭരണത്തിനായി റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും കേരഫെഡ് സംഘങ്ങൾ ആയതിനാൽ സംഭരണത്തിൽ നിന്നു സ്വാഭാവികമായി പുറത്തായി. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മാർക്കറ്റ് ഫെഡ് സംഘങ്ങൾക്കും കൊപ്ര സംഭരിക്കാൻ സാധിക്കാതെ പോയതിനാൽ നാമമാത്രമായി മാത്രം ആണു ചില സംഘങ്ങൾ സംഭരണ രംഗത്തു ഉള്ളത്. 5 ജില്ലകളിലായി ഓരോ സംഭ രണ കേന്ദ്രങ്ങൾ തുറന്നു പേരിനു മാത്രം പച്ചത്തേങ്ങ സംഭരണം നടത്തിയെങ്കിലും നാളികേര കൃഷിയിൽ 3-ാം സ്ഥാനത്തുള്ള കണ്ണൂർ ജില്ല ഇതിൽ ഉൾപ്പെട്ടുമില്ല.
രോഗങ്ങളും തെങ്ങ് കൃഷിക്ക് ഭീഷണിയാണ്. മണ്ഡരി ബാധയുടെ ശല്യം ഇപ്പോൾ കുറവുണ്ടങ്കിലും കാറ്റു വീഴ്ച, കൂമ്പു ചീയൽ, ചെന്നീരൊലിപ്പ്, കാ പൊഴിച്ചിൽ എന്നീ രോഗങ്ങളും കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണങ്ങളും പ്രതിസന്ധി തീർക്കുന്നുണ്ട്.
Coconut farmers in dire straits