കായംകുളം: ഗൃഹനാഥനെ വീടിന് സമീപത്തെ റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.
മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വില്ലേജില്‍ ഈരേഴ തെക്ക് മുറിയില്‍ കോട്ടൂര്‍ കിഴക്കതില്‍ വിഷ്ണു (29), പെരിങ്ങാല മുറിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ സുധീരന്‍ (48), പെരിങ്ങാല മുറിയില്‍ കോളഭാഗത്ത് വീട്ടില്‍ വിനോദ് കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങാല ഊടത്തില്‍ മുക്കിനു സമീപം കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് (45) ശനിയാഴ്ച രാത്രി ഒമ്പതരയോടെ അബോധാവസ്ഥയില്‍ വീടിന് സമീപം കണ്ടെത്തിയത്.
ഉടന്‍തന്നെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിലെ പ്രകോപനത്തെ തുടര്‍ന്നുള്ള മര്‍ദ്ദനമാണ് മരണ കാരണമായത്. സംഭവ സ്ഥലത്ത് നിന്നും പട്ടിക കഷണവും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തിയതാണ് ദുരൂഹത ഉയരാന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യപ സംഘത്തിന്‍റെ പങ്ക് കണ്ടെത്തിയത്. പട്ടിക കഷണം ഉപയോഗിച്ച് അടിച്ചും ഇടിച്ചും ചവിട്ടിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പില്‍ കിഴക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്.
സംഭവം നടക്കുമ്പോള്‍ കൃഷ്ണകുമാറിന്‍റെ ഭാര്യ ശരണ്യ മക്കളുമായി ഒന്നാംകുറ്റിയിലുള്ള സ്വന്തം വീട്ടിലായിരുന്നു. മെക്കാനിക്കായ കൃഷ്ണകുമാര്‍ ശനിയാഴ്ച ജോലി കഴിഞ്ഞ് ഭാര്യവീട്ടിലെത്തി രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് വീട്ടിലേക്ക് മടങ്ങിയത്.
പോകുന്ന വഴിയില്‍ പതിവായി മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം പിന്നാലെ എത്തി വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തി ഭക്ഷണം വെച്ച ശേഷം ഷര്‍ട്ട് മാറുന്നതിനിടെയാണ് ഇവര്‍ എത്തുന്നത്. അടുക്കള വാതിലിലൂടെയാണ് പുറത്തിറങ്ങിയത്.
ഇവിടെ നിന്നും വലിച്ചിഴച്ച പാടുകള്‍ കണ്ടിരുന്നതായി ബന്ധുക്കള്‍ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ കനകക്കുന്ന് സി.ഐ ജയകുമാര്‍, കായംകുളം സ്റ്റേഷനിലെ എസ്.ഐമാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ്, മണിക്കുട്ടന്‍, ഇയാസ് , രാജേന്ദ്രന്‍ , റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Three in custody