തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേക്ക് കെ-റെയില്‍ നടപടി തുടങ്ങി.
സര്‍വേക്കുള്ള ഏജന്‍സിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് സര്‍വേ. ഫലത്തില്‍ റെയില്‍വേ ഭൂമിയിലും കല്ലിടല്‍ ഒഴിവാക്കിയെന്ന് വ്യക്തം. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈന്‍മെന്‍റില്‍ ഉള്‍പ്പെട്ട സ്ഥലത്തെ റെയില്‍വേ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. രണ്ടു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നും കല്ലിടല്‍ വേണ്ടെന്നും ടെന്‍ഡറില്‍ വ്യവസ്ഥയുണ്ട്. കെ-റെയിലിന്‍റെയും ദക്ഷിണ റെയില്‍വേയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം സര്‍വേ നടത്തേണ്ടത്. ഡിസംബറിലാണ് റെയില്‍വേ ബോര്‍ഡുമായി കെ-റെയില്‍ അധികൃതര്‍ ആശയവിനിമയം നടത്തിയത്. റെയില്‍വേ ബോര്‍ഡിന് മുന്നില്‍ ഡി.പി.ആര്‍ അവതരിപ്പിച്ചപ്പോള്‍ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചിരുന്നു. റെയില്‍വേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേര്‍ത്ത് 3125 കോടിയാണ് സില്‍വര്‍ ലൈനില്‍ റെയില്‍വേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്.
സാമ്ബത്തിക പ്രതിസന്ധി ഉന്നയിക്കുന്നതിനാല്‍ 2180 കോടി രൂപ റെയില്‍വേയില്‍നിന്ന് കിട്ടുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഭൂമിയുടെ കാര്യത്തിലാണ് ഇനി കെ-റെയിലിന്‍റെ പ്രതീക്ഷ. നിലവിലെ റെയില്‍വേ പാതക്ക് സമാന്തരമായി സില്‍വര്‍ലൈന്‍ കടന്നുപോകുന്ന തിരൂര്‍ മുതല്‍ കാസര്‍കോട് വരെ ഭാഗത്താണ് റെയില്‍വേ ഭൂമി വിട്ടുകിട്ടേണ്ടത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളി മുതല്‍ മുരുക്കുംപുഴവരെയും നിലവിലെ പാതക്ക് സമാന്തരമായാണ് സില്‍വര്‍ലൈന്‍ അലൈന്‍മെന്‍റ്.
Silverline