കണ്ണൂർ : അവസരങ്ങളുടെ ആകാശത്തേക്ക് പറക്കാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ചിറകുകള്‍ നല്‍കി ടേണിങ്ങ്് പോയിന്റ് എക്സ്പോ. ഭിന്നശേഷി കുട്ടികളുടെ പഠനവും തൊഴില്‍ മേഖലകളും എന്ന വിഷയത്തില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി റിസര്‍ച്ച് സ്‌കോളര്‍ ടി കെ അബ്ദുള്‍ ഷുക്കൂറിന്റെ നേതൃത്വത്തില്‍ നടന്ന ക്ലാസ് വേറിട്ട ശേഷിയുളളവരെ ചേര്‍ത്ത് നിര്‍ത്തുന്നതായി.
വിദ്യാഭ്യാസ പരിപാടികളില്‍ പലപ്പോഴും ഭിന്നശേഷിക്കാര്‍ ഒഴിവാക്കാപ്പെടാറാണ് പതിവ്. അതില്‍ നിന്നും വ്യത്യസ്തമായി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയാണ് ടേണിങ്ങ് പോയിന്റ് എക്സ്പോയില്‍ ലഭിച്ചത്. 18 വയസ് വരെയുള്ള 500 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ക്ലാസില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ ജോലി സാധ്യത, സ്വയം തൊഴില്‍, ഉപരിപഠനം തുടങ്ങിയവയെക്കുറിച്ച് ടി കെ അബ്ദുള്‍ ഷുക്കൂര്‍ വിശദീകരിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററും കുറച്ചുസമയം ഈ കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും പലരും പങ്കുവെച്ചപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്. എക്‌സ്‌പോയില്‍ ഭിന്നശേഷിക്കാര്‍ക്കായി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ (സി ഡി എം ആര്‍ പി) രണ്ട് സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. കുട്ടികളിലെ കഴിവ് കണ്ടെത്തേണ്ട രീതി ഉള്‍പ്പടെ ഇവിടെ നിന്നും വിശദീകരിച്ചു നല്‍കി. രക്ഷിതാക്കളും കുട്ടികളും കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് എക്സ്പോയില്‍ നിന്നും മടങ്ങിയത്.
Of opportunities for the disabled in Seminar