കൊച്ചി: കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ആഡംബര നികുതി കൂട്ടാനുള്ള നീക്കം സംസ്ഥാന സർക്കാർ നിർത്തിവെച്ചു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്നങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് തീരുമാനം. മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായോ ഭേദഗതി ഇത് കൊണ്ട് വരാൻ ശ്രമിച്ചാലും സർക്കാരിന് നേരിടേണ്ടി വരിക വലിയ നിയമ പ്രശ്നങ്ങളാകും.
കഴിഞ്ഞ ഇരുപതാം തിയതി കണയന്നൂർ തഹസിൽദാർ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാർക്ക് അയച്ച കത്തിൽ നിന്നാണ് ചർച്ചകൾ തുടങ്ങിയത്. മെട്രോ പാതയ്ക്കും, സ്റ്റേഷനും 1 കിലോ മീറ്റർ പരിധിയിൽ ആഡംബര നികുതി നൽകുന്ന വീടുകൾക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ആവശ്യം. ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉടൻ റിപ്പോർട്ട് നൽകണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധികനികുതി ഈടാക്കുന്നതിലെ നിയമ പ്രശ്നങ്ങൾ ഉൾപ്പടെ പരാമർശിച്ചാണ് താഴെത്തട്ടിൽ നിന്ന് മറുപടി നൽകിയതെന്നാണ് വിവരം. താലൂക്ക് തലത്തിൽ പ്രായോഗിക പ്രശ്നങ്ങൾ നിരവധി ഉണ്ടെന്നും സർക്കാർ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Kochi