പേരാവൂർ : ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായവർ സൊസൈറ്റി പ്രസിഡന്റ് കെ പ്രിയന്റെ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ച് വേണ്ടെന്നു വെച്ചു.
ശനിയാഴ്ച മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. രാവിലെ പേരാവൂരിൽ ഇടപാടുകാർ യോഗം ചേർന്നെങ്കിലും മാർച്ച് നടത്തുന്നതിൽ വിയോജിപ്പ് ഉയരുകയായിരുന്നു. പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പണം കിട്ടുന്നതെങ്ങനെ എന്ന ചോദ്യം യോഗത്തിൽ ചിലർ ഉന്നയിച്ചതായാണ് വിവരം.
സിപിഎം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി ആയ പ്രിയന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ഒഴിവാക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. പ്രാദേശിക നേതാക്കളും ചർച്ച നടത്തി. വീട്ടിലേക്ക് മാർച്ച് നടത്തണം എന്ന അഭിപ്രായക്കാരാണ് യോഗത്തിൽ കൂടുതൽ ഉണ്ടായിരുന്നതെങ്കിലും പൊതു ധാരണയുടെ അടിസ്ഥാനത്തിൽ സമരം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ സമര സമിതിയിൽ ഭിന്നിപ്പ് ഉടലെടുത്തതായും സൂചന യുണ്ട്. സിപിഎം നിടുംപൊയിൽ ലോക്കൽ സമ്മേളനം ഞായറാഴ്ച പുന്നപ്പാലത്ത് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്കുള്ള മാർച്ച് ഏതു വിധേനയും ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടത് എന്നാണ് സൂചന.
നേരത്തെ സൊസൈറ്റി സെക്രട്ടറി ഹരിദാസിന്റെ വീട്ടിലേക്ക് ഇടപാടുകാർ മാർച്ച് നടത്തിയിരുന്നു. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് ഇടപാടുകാർ പ്രതിഷേധം ആരംഭിച്ചത്.
Peravoor Chitty scam: March to President's house abandoned - Indications of split in the strike committee