കൂത്തുപറമ്പ: കൂത്തുപറമ്പിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് കർശനനടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നഗരത്തിൽ താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തലശ്ശേരി റോഡിൽ കണ്ണൂർ ജങ്‌ഷൻമുതൽ താലൂക്കാസ്പത്രിവരെയുള്ള ഭാഗത്താണ് ഡിവൈഡറുകൾ സ്ഥാപിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ് തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിയന്ത്രിക്കാൻ പോലീസ് ഇടപെടണമെന്ന് നേരത്തേ ട്രാഫിക് അവലോകനസമിതിയോഗം നിർദേശിച്ചിരുന്നു.
കടകളുടെ മുൻപിൽ കാറുകളും മറ്റ് വലിയ വാഹനങ്ങളും നിർത്തിയിടുന്നത് റോഡിൽ വൻ കുരുക്കിനാണ് ഇടയാക്കുന്നത്. ചിലർ മണിക്കൂറുകളോളമാണ് വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത്. നേരത്തേ പോലീസ് പിഴശിക്ഷയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടും അനധികൃത പാർക്കിങ് കുറഞ്ഞിരുന്നില്ല. തുടർന്നാണ് താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ പോലീസ് ശ്രമം തുടങ്ങിയത്. മധ്യഭാഗത്തായി ഡിവൈഡർ സ്ഥാപിക്കുന്നതിലൂടെ വൺവേ മാതൃകയിൽ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുകയുള്ളൂ.
ഒരേസമയം ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ കടകൾക്കുമുൻപിൽ വാഹനങ്ങൾ നിർത്തിയിട്ട് പോകാനും കഴിയില്ല. യൂടേൺ എടുത്ത് കടന്നുപോകാനും വാഹനങ്ങൾക്ക് കഴിയാതെ വരും. ഇതിലൂടെയെല്ലാം ഗതാഗതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം വിജയം കണ്ടാൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഡിവൈഡർ സംവിധാനം നടപ്പാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
ഡിവൈഡറുകൾക്കായി സന്നദ്ധസംഘടനകൾ, വ്യാപാരികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹായം തേടും. ബസ്‌സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകൾ അനധികൃതമായി ടൗണിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. നേരത്തേ നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റിയും ഇറക്കിയും ബസുകൾ കടന്നുപോകണമെന്ന തീരുമാനം കർശനമാക്കും. നിർദേശം പാലിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കും.
Dividers have been installed to ease traffic congestion