കണ്ണൂർ: മീത്തലെ കുന്നോത്തുപറമ്പിലും വടക്കെ പൊയിലൂരിലും ചുഴലിക്കാറ്റിൽ നാശം പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ വടക്കെ പൊയിലൂരിലും മീത്തലെ കുന്നോത്തുപറമ്പിലും ചുഴലിക്കാറ്റിൽ വ്യാപക നാശം. വീടുകൾക്ക് കേടുപാടുകൾ പറ്റി. തെങ്ങുൾപ്പടെയുള്ള മരങ്ങൾ കടപുഴകിവീണു. ആയിരത്തോളം വാഴകളും നിരവധി കവുങ്ങുകളും നിലംപൊത്തി.
ചിറക്കരാണ്ടിയിൽ കോച്ചുബാലൻ, പുല്ലാപ്പള്ളി അനന്തൻ, തങ്കേശപ്പുരയിൽ ശാരദ, പത്തലായി പവിത്രൻ, പത്തലായി കുഞ്ഞിക്കണ്ണൻ പന്തക്കാലിൽ ബാലൻ, വട്ടപ്പറമ്പത്ത് നാണി, പാലക്കണ്ടി സജിത്ത്, കാലിയത്ത് ശശി, പി.കെ.കുഞ്ഞമ്പു, അമ്പൂന്റെപറമ്പത്ത് മനോജ്, എം.പി.ഗോവിന്ദൻ, ഒറ്റത്തെങ്ങുള്ളതിൽ ചന്ദ്രൻ, ചേരിക്കൽ അനന്തൻ, വട്ടപ്പറമ്പത്ത് കരുണൻ എന്നിവരുടെ പറമ്പുകളിലാണ് നാശനഷ്ടമുണ്ടായത്.
കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.സി.ജിയേഷ്, ടി.സുജില, വി.പി.നിഷ്ന, പഞ്ചായത്ത് സെക്രട്ടറി വി.വി.പ്രസാദ്, കൃഷി ഓഫീസർ ടി.ഷുഹൈബ് എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു. പൊയിലൂർ ഒന്നാം വാർഡിലും നാശനഷ്ടങ്ങളുണ്ടായി.
കിഴുക്കാവിൽ അമ്മതിന്റെ വീടിന്റെ മുകൾഭാഗത്തെ ഷീറ്റുകളും സീലിങ്ങും തകർന്നു. മേൽപുരയിൽ കുമാരന്റെയും പാതാളത്തിൽ ബാലന്റെയും പട്ടുവയൽ ഗോവിന്ദദാസിന്റെയും ടി.പി.സദാനന്ദന്റെയും വീടുകളുടെ ഓടുകൾ തകർന്നു. കുനിയിൽ ഗോവിന്ദൻ, പട്ടുവയിൽ ചീരു, കൈതേരിന്റവിട രാജീവൻ, പാതാളത്തിൽ ദിനേശൻ, വെളുത്തപറമ്പത്ത് ചന്ദ്രി, ആറമ്പള്ളി രാജൻ, പടിക്കലക്കണ്ടി മോഹനൻ എന്നിവരുടെ വീടുകൾക്കും പറമ്പിലും നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി വാഴകളും മരങ്ങളും നശിച്ചു. പടിക്കലക്കണ്ടി പാറേമ്മൽ മുക്കിൽ വൈദ്യുതത്തൂൺ പൊട്ടിവീണു.
Cyclone damage in Kannur's Mithal hills