തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു.
ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി.
തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരിൽ നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്.
ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ കയ്യിൽ അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്ന് വിസി നിയമന ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവർണർ മറുപടി നൽകി. സ്വജന പക്ഷപാതം അനുവദിക്കില്ല. സർക്കാരിന് എന്തും തീരുമാനിക്കാം, പക്ഷെ നിയമം ആകണമെങ്കിൽ ഗവർണർ ഒപ്പിടണം എന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. എന്തൊക്കെ നിർദേശങ്ങൾ വച്ചാലും ഗവർണർ ഒപ്പിട്ടാലേ നിയമം ആകൂ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂ എന്ന് മറുപടി നൽകിയ ഗവർണർ തുടർനടപടികളുടെ സൂചന നൽകി.
Governer