---
title: "ചരിത്രം കുറിച്ച് ഐഎസ്ആർഒ: എൽവിഎം3 വിക്ഷേപിച്ചു"
english_title: "Isro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76022/isro"
published_at: "2022-10-23T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63549a88e8c43_Screenshot_20221023-070415.png"
keywords: []
---

# ചരിത്രം കുറിച്ച് ഐഎസ്ആർഒ: എൽവിഎം3 വിക്ഷേപിച്ചു

> **Lead Summary:** **ചെന്നൈ: **ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എട്ട് ഉപഗ്രങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്.

## Article Content

**ചെന്നൈ: **ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എട്ട് ഉപഗ്രങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്.

ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്.  ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം നടത്തിയത്.  36 ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ചായിരുന്നു വിക്ഷേപണം നടന്നത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കഴിഞ്ഞ ദിവസം രാത്രി 12.07 ന്  കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. അവസാനവട്ട തയ്യാറെടുപ്പുകളും സൂക്ഷ്മശ്രദ്ധയോടെ പൂർത്തിയാക്കി ഒടുവിൽ 12.7ന് തന്നെ വിക്ഷേപണം നടന്നു. ഘട്ടം ഘട്ടമായി ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനവും ജിഎസ്എൽവി മാർക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം3) എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുക.  648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76022/isro)