ആറളം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ പെടുത്തി സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ ഡി ) നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ആദിവാസി കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഗദ്ദിക കാർഷിക വിപണന കേന്ദ്രം തുറന്നു.
എല്ലാ ആഴ്ചയിലും രണ്ട് ദിവസങ്ങളിലായി അതാത് ബ്ലേക്കുകളിൽ നിന്നും ശേഖരിക്കുന്ന ഉല്പന്നങ്ങൾ കക്കുവയിലേയും എടൂരിലേയും കേന്ദ്രങ്ങളിൽ എത്തിച്ച് ജൈവ കാർഷിക ഉൽപന്നങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. മഞ്ഞൾ ശേഖരിച്ച് പൊടിയാക്കി നിലവിൽ വിതരണം ചെയ്യുന്നുണ്ട്. മഞ്ഞൾ പൊടി യൂണിറ്റ് വിപുലപ്പെടുത്തി കുരുമുളക്, മുളക്, അരിപ്പൊടി എന്നിവ കൂടി വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 7,9,10 ബ്ലോക്കുകളിൽ നടക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കശുവണ്ടി സംസ്കരണ യൂണിറ്റും അടുത്ത വർഷാദ്യം ആരംഭിക്കും.
ആറളം ആദിവാസി വികസന സമിതിക്കാണ് നടത്തിപ്പ് ചുമതല. ആറളം പുനരധിവാസ മേഖലയിൽ നടന്ന കാർഷിക ഉല്പന്ന ശേഖരണ കേന്ദ്രങ്ങളുടേയും എടൂരിലെ ഗ്രാമീണ കാർഷിക വിപണന കേന്ദ്രവും നബാർഡ് ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് , ബ്ലോക്ക് മെമ്പർ വി. ശോഭ , വാർഡ് മെമ്പർ മിനി ദിനേശൻ , നബാർഡ് ഡി ഡി എം ജിഷി മോൻ ടി.ആർ.ഡിഎം സൈറ്റ് മാനേജർ പി.പി ഗിരീഷ്, സി ആർ ഡി ഡയറക്ടർ ഡോ.ശശികുമാർ , വിപിസി പ്രസിഡണ്ട് മോഹനൻ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷിജി നടുപ്പറമ്പിൽ , മെമ്പർ വി. ശോഭ , സി.ആർ ഡി ഡയറക്ടർ ഡോ.സി ശശികുമാർ , ഐ ടി ഡി പി പ്രോജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു
വൻ തേൻ, ചെറുതേൻ, നാടൻ മഞ്ഞൾ, മഞ്ഞൾ പൊടി, കുരുമുളക്, കുരുമുളക് പൊടി, എള്ള്, കുടംപുളി, പച്ചക്കറി, ചേന, ചേമ്പ്, കാന്താരി മുളക്, നേന്ത്രക്കായ തുടങ്ങിയ ഉൽപന്നങ്ങൾ കേന്ദ്രത്തിൽ ലഭ്യമാകുമെന്ന് നബാർഡ് അധികൃതർ അറിയിച്ചു.
The beginning of the NABARD project