ഇരിട്ടി: വളയംച്ചാൽ-പൊട്ടിച്ചിപ്പാറ ആനമതിൽ നിർമാണത്തിന് ടെൻഡർ നടപടി ഇഴയുന്നു. വന്യമൃഗങ്ങൾ ഫാമിലേക്കും ജനവാസകേന്ദ്രത്തിലേക്കും പ്രവേശിക്കുന്നത് തടയാൻ ആറളം വന്യജീവിസങ്കേതത്തിന്റെ അതിരായ വളയംചാൽമുതൽ പൊട്ടിച്ചിപ്പാറവരെ 10.50 കിലോമീറ്റർ നീളത്തിൽ ആനമതിൽ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത് 22 കോടി രൂപയാണ്.
ഒരുവർഷം മുൻപ് പണം അനുവദിച്ചുവെങ്കിലും ടെൻഡർ നടപടിപോലും ആരംഭിച്ചിട്ടില്ല. റെയിൽ ഫെൻസിങ്ങിന് മൂന്നുകോടി രൂപയും ട്രഞ്ചിങ്ങിനും ഇലക്‌ട്രിക് ഫെൻസിങ്ങിനുമായി ഒരുകോടിയിലധികം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വനംവകുപ്പിന് കീഴിൽ വന്യമൃഗങ്ങളെ ഓടിക്കുന്നതിനുള്ള ദ്രുതകർമസേനയുടെ യൂണിറ്റും ഒക്കെ ഉണ്ടെങ്കിലും ഫാമിനുള്ളിലെ കൃഷിയിടത്തിൽ ആനക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുന്നത് ഭീതി പടർത്തുന്നു.
നാലുവർഷത്തിനിടയിൽ രണ്ട് തൊഴിലാളികളെയാണ് കാട്ടാന കുത്തിക്കൊന്നത്. നിരവധി പേര് ആനയുടെ പിടിയിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാവിലെ തൊഴിലാളികൾ ജോലിസ്ഥലത്ത് എത്തുന്നത് ആനയെ പേടിച്ചാണ്.
aanamathil: Tender for defensive measures is dragging on