ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈംഗികാതിക്രമം നേരിട്ട കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സുപ്രണ്ട് ഇൻ ചാർജ്, ആർഎംഒ എന്നിവർ അന്വേഷിക്കും.
പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും.വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താത്ക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദയാലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആംബുലൻസിൽ യുവതിയോടൊപ്പം കയറിയ ദയാലാൽ ആശുപത്രിയിൽ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്.അവശനിലയിലായിരുന്ന യുവതി നേഴ്‌സിനോട് വിവരം അറിയിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ദയാലാലിനെ പിടികൂടുകയുമായിരുന്നു.
Health Minister sought report