വടകര: ഏറാമലയിൽ ഉത്സവത്തിനിടെ ചൂതാട്ടം നടക്കുന്നതറിഞ്ഞ് പരിശോധനക്കെത്തിയ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കത്തിക്കുത്തേറ്റു. നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് (33) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണംവെച്ച് ശീട്ടുകളിയും ചട്ടിക്കളിയും നടക്കുന്നതറിഞ്ഞാണ് എടച്ചേരി പൊലീസ് എത്തിയത്. ഇതോടെ ചൂതാട്ടക്കാർ ചിതറിയോടുകയും കല്ലെറിയുകയും ചെയ്തു. ഇതിനിടെ പൊലീസുകാരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ അഖിലേഷിനെ വടകര ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും ഒരുസംഘം ബലമായി മോചിപ്പിച്ചു. പ്രതികളെ തിരിച്ചറിയുകയും അഞ്ചുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന്റ നേതൃത്വത്തിൽ എടച്ചേരി സി.ഐ ശിവൻ ചോടത്ത്, എസ്.ഐ അൽഫി റസൽ, സയന്റിഫിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
A policeman who came to check on gambling was stabbed during the festival.