ഉളിക്കൽ : മലയോര ഹൈവേയിൽ ഉളിക്കൽ ടൗൺ മുതൽ കോക്കാട് വരെയുള്ള ഭാഗത്ത് വാഹനാപകടം പതിവായി. കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് അപകടങ്ങളാണ് ഇവിടെയുണ്ടായത്. വെള്ളിയാഴ്ച രാത്രി സ്കൂട്ടറും ചെങ്കല്ല് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് കോക്കാട് കോളനിയിലെ യുവാവ് മരിച്ചിരുന്നു. അടുത്തിടെ സ്ഥാപിച്ച എ.ഐ. ക്യാമറയ്ക്കും പോലീസിന്റെ നിരീക്ഷണ ക്യാമറയ്ക്കും തൊട്ടടുത്താണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കാറും ബൈക്കും ഇവിടെ കൂട്ടിയിടിച്ചു.
കോക്കാട് -കണിയാർവയൽ റോഡ് കിഫ്ബി പദ്ധതിയിൽ നവീകരിച്ച് ഗതാഗതത്തിന് തുറന്നതോടെ ഈ റൂട്ടിൽ വാഹനങ്ങൾ വർധിച്ചു. മലയോരപ്രദേശത്തുനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മംഗളൂരു ഭാഗത്തേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രധാനമായും ഇതുവഴിയാണ് കടന്നുപോകുന്നത്. കർണാടകത്തിൽ ചരക്കുവാഹനങ്ങളും നിത്യേന ഇതുവഴി പോകുന്നുണ്ട്. കോക്കാട് ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് ഒരു സുരക്ഷാസംവിധാനവും ഒരുക്കിയിട്ടില്ല. ഇതുകാരണം വാഹനങ്ങൾ നേരിട്ട് മലയോരഹൈവേയിലേക്ക് പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വാഹനങ്ങൾ റോഡരികിൽ പാർക്കുചെയ്യുന്നതും അപകടത്തിന് വഴിയൊരുക്കുന്നു. നുച്യാട് പാലത്തിനുസമീപത്തെ വളവ് നിവർത്താൻ നടപടിയുണ്ടായില്ല. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറയും സ്ഥാപിക്കേണ്ടതുണ്ട്. കോക്കാട് ജങ്ഷനിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Ulikal to Kokkad road accident sequel Eight accidents in a month