കൊച്ചി: കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിക്കുന്നത്.
ഇതിനെത്തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത് പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പോലീസിന് നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീൽ ചെയ്തു.
Kochi