തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട്,ഇടുക്കി,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.കൂടാതെ വിഫ ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ തുടർന്നുള്ള 24 മണിക്കൂറിൽ ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളയായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുടർന്ന് കേരളത്തിൽ 25,26,27 തീയതികളിൽ അതിശക്തമായ മഴയുണ്ടാകും.

മലയോരമേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിലും, നദി, ഡാമുകൾ തുടങ്ങിയവയ്ക്ക് അരികിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതതയുണ്ട്. തീരദേശവാസികളും,മൽസ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിന് 27വരെ വിലക്കേർപ്പെടുത്തി.
rain