ഇരിട്ടി: പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് ആളും ആരവവും ഉയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. പരസ്യ പ്രചരണത്തിന്റെ സമാപനം നഗരത്തിൽ വൻ ആവേശം ഉയർത്തി. സംഘർഷം ഇല്ലാക്കാൻ പോലീസ് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയത്.
പരമാവധി ശക്തി സമാഹരിച്ച് മൂന്ന് മുന്നണികളും നഗരം തങ്ങളുടെ വരുതിയിലാക്കാൻ മത്സരിക്കുകയായിരുന്നു. മൂന്ന് മുന്നണികൾക്കും നഗരത്തിൽ വ്യത്യസ്ഥ സ്ഥലങ്ങളാണ് അനുവദിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ പ്രവർത്തകർ അഞ്ചുമണിയോടെ നഗരത്തിൽ ഒത്തുകൂടിയതോടെ ഇവരെ നിയന്ത്രിക്കാനും ഗതാഗത നിയന്ത്രിക്കാനും പോലീസ് പാടുപെട്ടു.
അഞ്ചുമണിവരെ ഗതഗതം ഇഴഞ്ഞു നീങ്ങിയെങ്കിലും പിന്നിട് ഒരു മണിക്കൂർ നഗരം ആവേശ കടലായി മാറി. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച സ്ഥലത്തു നിന്നും ആവേശം മൂത്തപ്പോൾ പ്രവർത്തകർ മുഖാമുഖം എത്തിയെങ്കിലും പ്രവർത്തകർക്കിടയിൽ പോലീസ് സുരക്ഷാ വലയം തീർത്തു. ഇരിട്ടി എ.എസ്.പി യോഹേഷ് മന്തയ്യ, സി.ഐ പി.കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര സേന അടക്കം നൂറുകണക്കിന് പോലീസുകാർ നഗരത്തിൽ നിലയുറപ്പിച്ചു.
എൽ.ഡി.എഫിന്റെ ആവേശത്തിന് നേതാക്കളായ, പി. ഹരീന്ദ്രൻ, കെ.വി സക്കീർ ഹുസൈൻ, വിപിൻ തോമസ്, ബാബുരാജ് പായം, സി.വി.എം വിജയൻ, അജയൻ പായം, ജെയ്‌സൺ ജീരകശേരി കെ. മുഹമ്മദലി, വിപിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
യു.ഡി.എഫ് പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. നേതാക്കളായ പി.കെ ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി, പി.എ നസീർ, സി.കെ ശശീധരൻ, തോമസ് വർഗീസ്, എം,സുമേഷ്, റയീസ് കണിയാറക്കൽ, തറാൽ ഈസ, പി. മുഹമ്മദലി, എം. അജേഷ് എന്നിവർ നേതൃത്വം നൽകി.
എൻ.ഡി.എയുടെ പ്രകടനവും വൻ ആവേശം ഉയർത്തി. നേതാക്കളായ വി.വി. ചന്ദ്രൻ, പി. കൃഷ്ണൻ, സത്യൻ കൊമ്മേരി, കെ. ശിവശങ്കരൻ, പ്രിജേഷ് അളോറ, പി. സജ്‌ന, കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, എ.കെ. ഷൈജു, വി. പുഷ്പ എന്നിവർ നേതൃത്വം നൽകി.
Iritty