തിരുവനന്തപുരം : ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടിക വിഭാഗം - വനം വകുപ്പ് മന്ത്രിമാരായ കെ രാധാകൃഷ്ണനും എ കെ ശശീന്ദ്രനും 7 ന് ആറളം ഫാം സന്ദർശിക്കും. രാവിലെ ആറളം ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് വനം - പൊതുമരാമത്ത് - പട്ടിക വർഗ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതി മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പരിഹാര നടപടികൾ തീരുമാനിക്കും.
വ്യാഴാഴ്ച മന്ത്രിമാരായ കെ രാധാകൃഷ്ണനും എ കെ ശശീന്ദ്രനും ചേർന്ന് വിളിച്ച യോഗത്തിലാണ് സ്ഥലം സന്ദർശിച്ച് പരിഹാരമുണ്ടാക്കാൻ തീരുമാനമായത്.
മതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികൾ യോഗം ചർച്ച ചെയ്തു. തുടർന്നാണ് സ്ഥലം സന്ദർശിച്ച് തീരുമാനമെടുക്കാൻ ധാരണയായത്. ദീർഘകാല ശാശ്വത പരിഹാരമാണ് ഈ വിഷയത്തിലുണ്ടാകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞു കഴിഞ്ഞു മനുഷ്യ ജീവനും കൃഷിയും സംരക്ഷിക്കണം - രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് , പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ ടി വി അനുപമ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും ഫാമിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Wild attack on Aralam Farm area